ന്യൂഡൽഹി: രണ്ടാം വ്യാപനത്തിൽ നിന്ന് കരകയറുന്ന രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാ പ്ളസ് ആശങ്കയുണ്ടാക്കുന്നു. അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ പ്ളസ് പ്രതീക്ഷിച്ചതിലും നേരത്തെ മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഡെൽറ്റാ പ്ളസ് വകഭേദം റിപ്പോർട്ട് ചെയ്ത മഹാരാഷ്‌ട്ര, കേരളം, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ മാത്രം 21 കേസുകൾ കണ്ടെത്തി.
ഇന്ത്യയ്ക്ക് പുറമെ യു.എസ്, യു.കെ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, പോളണ്ട്, റഷ്യ, ചൈന എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്ത ഡെൽറ്റാ പ്ളസ് വകഭേദത്തെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നിട്ടുള്ളതെന്ന് വാക്സിൻ അഡ്മിനിസ്ട്രേഷൻ വിദഗ്ദ്ധ സമിതി മേധാവി ഡോ.വി.കെ. പോൾ പറഞ്ഞു. വൈറസിന്റെ സ്വഭാവത്തെക്കുറിച്ച് നമുക്ക് കുറച്ച് വിവരങ്ങളെയുള്ളൂ.
മഹാരാഷ്‌ട്രയിൽ രത്നഗിരി, ജൽഗാവ് മേഖലയിൽ പുതിയ വൈറസിനെ കണ്ടെത്തിയവരുടെ യാത്രാവിവരങ്ങളും മറ്റും ശേഖരിക്കുകയാണ്. കൂടാതെ ഓരോ ജില്ലയിലെയും നൂറു സാമ്പിളുകൾ വീതം പഠനവിധേയമാക്കുന്നുണ്ട്. മേയ് 15 മുതൽ 7500 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 21 കേസുകൾ സ്ഥിരീകരിച്ചത്.
വൈറസ് കൂടുതൽ മേഖലകളിലേക്ക് പടരുന്നത് തടയാൻ കേരളം, കർണാടക സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. ലോക്ക്ഡൗൺ ഇളവുകൾ നൽകുന്നത് പുതിയ വകഭേദത്തിന് പടരാൻ അവസരമൊരുക്കുമെന്നാണ് ആശങ്ക. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ആളുകളിലേക്ക് പടരാൻ ശേഷിയുള്ളതാണ് പുതിയ വൈറസെന്ന് മുംബയ് ജസ്‌ലോക് ആശുപത്രിയിലെ ഇൻഫെക്‌ഷ്യസ് വകുപ്പ് മേധാവി ഡോ. ശ്രീവാസ്‌തവ പറയുന്നു.
ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന കൊവിഷീൽഡും കൊവാക്സിനും ഡെൽറ്റാ പ്ളസ് വകഭേദത്തെ പ്രതിരോധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അവകാശവാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |