വിതുര: വിനോദത്തിനും സ്വകാര്യ ലാഭങ്ങൾക്കും വേണ്ടി ജനം കാടുകയറുമ്പോൾ കാട്ടിലെ ആവാസവ്യവസ്ഥ വിട്ട് വന്യമൃർഗങ്ങൾ നാട്ടിലേക്കിറങ്ങുകയാണ്. വിതുപഞ്ചായത്തിൽ കാട്ടാനയും കാട്ടുപോത്തും നാട്ടിലിറങ്ങി വിഹരിക്കുന്നതിന് പിന്നാലെ ഇപ്പോൾ കരടികളും സന്ദർശനത്തിന് എത്തിത്തുടങ്ങി. ഇതോടെ പകലും രാത്രിയും ഒരുപോലെ പുറത്തിറങ്ങാൻ പേടിക്കുകയാണ് നാട്ടുകാർ. പഞ്ചായത്തിലെ ചെറ്റച്ചൽ വാർഡിന്റെ പരിധിയിലുള്ള കാലങ്കാവ് മേഖലയിലാണ് കരടിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. വനത്തിനുള്ളിലെ ഇവരുടെ ആവാസവ്യവസ്ഥയിൽ കോട്ടം സംഭവിച്ചതും ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിട്ടാത്തതുമാണ് ഇവ നാട്ടിലേക്കിറങ്ങാൻ കാരണമെന്നാണ് വനം വകുപ്പ് പറയുന്നത്. പ്രദേശത്ത് നിരവധിപേരെ കരടി ഓടിച്ചു. കാട്ടിൽ ഭക്ഷണം കിട്ടിയില്ലെങ്കിലും നാട്ടിൽ പ്ലാവ് നിറയെ ചക്കകളുള്ളതാണ് ഇവ നാട്ടിലേക്ക് എത്താൻ പ്രധാന കാരണം. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് വന്യമർഗങ്ങൾ വിഹരിക്കുന്നതായാണ് പരാതി. ആദിവാസികൾ ആറ്റുനോറ്റുവളർത്തുന്ന ചക്കയും മറ്റ് ഫലങ്ങളുമാണ് ഇവരുടെ ലക്ഷ്യം.
നേരത്തെ വിതുര വാർഡിലെ കളിയിക്കൽ മേഖലയിൽ കരടിയിറങ്ങി ഭീതിപരത്തിയിരുന്നു. ഈ പ്രദേശത്തെ ചക്കയും മാങ്ങയും മറ്റും തിന്നുതീർത്തിട്ടാണ് ഇവ സ്ഥലം വിട്ടത്. അന്ന് ഇവയെ ഓടിക്കാൻ ചെന്നവരെ തിരിച്ച് കൈകാര്യം ചെയ്യുകയും ചെയ്തു.
നാട് വിടാതെ കാട്ടുപോത്ത്
കാട്ടിൽ നിന്നും നാട്ടിലേക്ക് കാട്ടുപോത്തിറങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു. കാട്ടിലേക്ക് തന്നെ ഇതിനെ തിരിച്ചയയ്ക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും കിണഞ്ഞ് ശ്രമിച്ചിട്ടും കാട്ടുപോത്ത് നാട്ടിൽതന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ആദിവാസി ഉരിലെ ശിവൻകുട്ടിയെ കാട്ടുപോത്ത് ആക്രമിച്ചതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ ദിവസം രാവിലെ വീടിന് പുറത്തിറങ്ങിയ ശിവൻകുട്ടിയെ സമീപത്തുണ്ടായി കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വീട്ടുകാരുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ രക്ഷപെടുത്തിയത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശിവൻകുട്ടി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ചികിത്സാച്ചെലവുകൾ വനം വകുപ്പ് ഏറ്റെടുക്കണമെന്ന് ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പൊൻപാറ സതീഷ് ആവശ്യപ്പെട്ടു.
കാട്ടാനകൾ കൃഷി നശിപ്പിച്ചു
. മണലി, മരുതാമല, മണിതൂക്കി, മേഖലകളിലെ കൃഷിയിടങ്ങൾ കഴിഞ്ഞ ദിവസം കാട്ടനകൾ ചവിട്ടിമെതിച്ചു
. വാഴ, പച്ചക്കറി, കമുക്, തെങ്ങ് കൃഷികൾ വ്യാപകമായി നശിപ്പിച്ചതിലൂടെ കർഷകർക്ക് കനത്ത നഷ്ടമുണ്ട്.
. കൂട്ടമായെത്തുന്ന കാട്ടാനകൾ കാരണം ഒരു കായ്ഫലവും നാട്ടുകാർക്ക് ലഭിക്കുന്നില്ല
. രാത്രികാലങ്ങളിൽ ആദിവാസി ഊരുകളിലെ വീടുകൾക്ക് സമീപത്തും കാട്ടാനകൾ എത്തുന്നതായി പരാതി.
വിതുര പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് തടയിടാൻ വനപാലകർ അടിയന്തര നടപടികൾ സ്വീകരിക്കണം. കൃഷിനാശം സംഭവിച്ചവർക്ക് ധനസഹായം ലഭ്യമാക്കണം
എം.എസ്.റഷീദ്
സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |