കൊച്ചി: അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥികളായ അഖിലും വർഷയും (യഥാർത്ഥ പേരുകളല്ല) ഒരുമിച്ചായിരുന്നു കൊച്ചിയിൽ താമസം. പ്രണയാനന്തര ലിവ് ഇൻ റിലേഷൻഷിപ്പ്. വിവാഹം കഴിക്കാൻ ആലോചിച്ചെങ്കിലും ഇരുവീട്ടുകാരും എതിർത്തതോടെ പിരിയാൻ തീരുമാനിച്ചു. അതിനിടെ വർഷ പ്രസവിച്ചു. പാൽമണം മാറാത്ത കുഞ്ഞിനെ ഇരുവരും ചേർന്ന് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി.
പീഡനത്തിനിരയായും വഞ്ചിക്കപ്പെട്ടും സാമ്പത്തിക ചുറ്റുപാടുകൾ മൂലവും 75 പേരാണ് കുഞ്ഞുങ്ങളെ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. 2019 മാർച്ച് മുതൽ 2021 ജൂൺ അഞ്ചുവരെയുള്ള കണക്കാണിത്. അവിവാഹിതരായ 25 വയസിൽ താഴെയുള്ളവരാണ് ഏറെയും. ഇത്തരത്തിൽ വിവിധ ജില്ലകളിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. അഭ്യസ്തവിദ്യരും സമ്പന്നരും തറവാടികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. തൃശൂരിലും മലപ്പുറത്തും തിരുവനന്തപുരത്തുമെല്ലാം കുഞ്ഞുങ്ങളെ കൈയൊഴിയുന്ന അമ്മമാരുടെ എണ്ണം കൂടുതലാണ്.
ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ആവശ്യപ്പെടുന്ന അമ്മമാരുമുണ്ട്. പ്രായപൂർത്തിയാകാൻ ദിവസങ്ങൾ ശേഷിക്കെ പ്രസവിച്ച പ്രിയയുടെ (പേര് യഥാർത്ഥമല്ല) കഥ വ്യത്യസ്തമാണ്. മാസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞിനെത്തേടി അവൾ തിരികെയെത്തി. പക്ഷേ, മാതാപിതാക്കൾ എതിർത്തു. ഒടുവിൽ പ്രിയയ്ക്ക് കുഞ്ഞിനെ വേണ്ടെന്ന് പറയേണ്ടിവന്നു.
കുഞ്ഞിനെ തിരിച്ചുകിട്ടാൻ
60 ദിവസം തികയും മുമ്പ് കുഞ്ഞുങ്ങളെ തിരികെ ആവശ്യപ്പെട്ടാൽ നൽകുന്നതിന് തടസങ്ങളില്ല
അല്ലെങ്കിൽ ആവശ്യമുള്ള രേഖകൾ സമർപ്പിക്കണം. തടസ്സമുണ്ടായാൽ കോടതിയെ സമീപിക്കാം
'മാറുന്ന സാമൂഹികാവസ്ഥയും തൊഴിൽമേഖലയുമാണ് ഇത്തരം സംഭവങ്ങൾ വർദ്ധിക്കാൻ കാരണം. ശിശുക്ഷേമസമിതിക്ക് മുന്നിലെത്തുന്ന ഏത് കുഞ്ഞിനും ആവശ്യമായ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നുണ്ട്.
- ബിറ്റി കെ.ജോസഫ്, ചെയർപേഴ്സൺ, എറണാകുളം ശിശുക്ഷേമസമിതി
അമ്മമാർ ശിശുക്ഷേമസമിതികളെ ഏൽപ്പിച്ച കുട്ടികളുടെ എണ്ണം
(2020 ജനുവരി മുതൽ 2021 ജൂൺ വരെ)
എറണാകുളം- 45
തൃശൂർ- 29
മലപ്പുറം- 27
തിരുവനന്തപുരം- 23
കോട്ടയം- 18
കാസർകോട്- 12
കൊല്ലം- 11
ഇടുക്കി- 8
കോഴിക്കോട്- 7
പത്തനംതിട്ട- 6
കണ്ണൂർ- 4
വയനാട്- 1
ആലപ്പുഴ- 8
പാലക്കാട് - കണക്ക് ലഭ്യമല്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |