സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ ഹരികേശനെല്ലൂർ മുത്തയ്യ ഭാഗവതരെ പൊന്നമ്മാൾ ടീച്ചർ പാട്ടുപാടി കേൾപ്പിച്ചിട്ടുണ്ടെന്ന് പറയുന്നു. അതിന് ശേഷം ശെമ്മാങ്കുടി ശ്രീനിവാസയ്യർ കോളേജിലെത്തിയ കാലത്താണ് അവരവിടെ വിദ്യാർത്ഥിയായെത്തിയത് എന്ന് എന്റെ അച്ഛനും പ്രമുഖ വയലിൻ വിദ്വാനുമായിരുന്ന പ്രൊഫ.എം. സുബ്രഹ്മണ്യശർമ്മ പറഞ്ഞു തന്നിട്ടുണ്ട്.
ഡി.കെ. പട്ടമ്മാളിനെപ്പോലെ പരമ്പരാഗത ശൈലിയിലുള്ള സംഗീതമാണ് പൊന്നമ്മാളിന്റേതും. ശെമ്മാങ്കുടി സ്കൂൾ സംഗീതപദ്ധതിയാണ് ഇവർ പിന്തുടർന്നത്. ഒരുപാട് ശിഷ്യസമ്പത്തുണ്ടായിരുന്ന അനുഗ്രഹീത സംഗീതജ്ഞയായിരുന്നു ടീച്ചർ. ജി. സീതാലക്ഷ്മി, ഡോ.എൻ. മിനി തുടങ്ങിയ പ്രമുഖർ ആ ശിഷ്യസമ്പത്തിലുൾപ്പെടും. ആദ്യകാലങ്ങളിൽ ഒരുപാട് കച്ചേരികൾ എന്റെ അച്ഛൻ അവർക്കായി ഒരുക്കിയിട്ടുണ്ട്. കിളിമാനൂർ, കൊട്ടാരക്കര ഭാഗങ്ങളിൽ. ആലപ്പുഴയിൽ നിന്ന് വന്ന് ആറ്റിങ്ങലിൽ അച്ഛൻ താമസിക്കുന്ന കാലം. ആറ്റിങ്ങലിലെ നമ്മളുടെ വീട്ടിലേക്ക് പൊന്നമ്മാളും ഭർത്താവും എത്തും. അവിടെ നിന്ന് ഒരുമിച്ച് കച്ചേരിക്ക് പോകും.
പ്രിൻസ് അശ്വതിതിരുനാൾ രാമവർമ്മയാണ് എൺപത്തിമൂന്നാം വയസിൽ അവരെ ആദ്യമായി നവരാത്രിമണ്ഡപത്തിൽ പാടിക്കുന്നത്. എൺപത്തിമൂന്നിലെത്തി നിൽക്കുന്ന ആരും പ്രതീക്ഷിക്കാത്ത നേട്ടം. അന്ന് ആ ചരിത്രപരമായ കച്ചേരിക്ക് വയലിൻ വായിക്കാൻ എനിക്കായി. എന്റെ സഹോദരി അക്കുറി മണ്ഡപത്തിൽ മറ്റൊരു കച്ചേരിക്ക് വയലിൻ വായിച്ചിട്ടുണ്ട്. മണ്ഡപത്തിൽ ആദ്യമായി വയലിൻ വായിച്ച വനിതയായി എന്റെ സഹോദരി എസ്.ആർ. രാജശ്രിയും ചരിത്രത്തിലിടം നേടി. അതിന് ശേഷം നിരവധി കച്ചേരിയരങ്ങുകൾ മദ്രാസിലും വിദേശത്തുമൊക്കെയുണ്ടായി. മദ്രാസ് മ്യൂസിക് അക്കാഡമിയിലെ അവരുടെ ആദ്യ കച്ചേരിക്ക് വയലിൻ വായിച്ചതും ഞാനായിരുന്നു.
ശുദ്ധസംഗീതത്തിനുടമയായിരുന്നു. രാഗങ്ങൾക്കും കീർത്തനങ്ങൾക്കുമെല്ലാം നല്ല പാഠാന്തരങ്ങൾ അവർ ചമച്ചു. പുതിയ തലമുറയ്ക്ക് പഠിക്കാനേറെയുണ്ടതിൽ. ഗിമ്മിക്കുകളില്ലാത്ത സംഗീതമായിരുന്നു അവരുടേത്.
( ലേഖകൻ പ്രമുഖ വയലിൻ വിദ്വാനാണ്. )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |