തിരുവനന്തപുരം: നാടകഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ, ഓണപ്പാട്ടുകൾ തുടങ്ങിയ ഗാനശാഖകളിലും പൂവച്ചൽ ഖാദർ മുദ്രചാർത്തി. ആകാശവാണിയിലെ ലളിത ഗാനങ്ങൾക്ക് പൂക്കാലം സമ്മാനിച്ചതും ഖാദറാണ്.
ആനുകാലികങ്ങളിലെ കവിതകൾക്ക് സ്വയം ഈണം പകർന്ന് പാടിയിരുന്ന തൃശൂരിലെ പഴയ പാട്ടുകാരനായ പി.എം. മൂസയിലൂടെ 'അഴകിലുറങ്ങും കാവുകളിൽ വസന്ത ഗായകർ പാടുമ്പോൾ...' എന്ന ഗാനം പാട്ടിന്റെ ലോകത്തേക്കുള്ള പൂവച്ചലിന്റെ പ്രവേശനമായി മാറി. ഖാദർ പിന്നീടാണ് അറിഞ്ഞത് ഇങ്ങനെയൊരു പാട്ട് പാടുന്ന കാര്യം.
സർക്കാർ സർവീസിൽ എൻജിനീയറായി കോഴിക്കോട്ടത്തെിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ചന്ദ്രികയുടെ എഡിറ്റർ കാനേഷ് പൂനൂർ, എം.എൻ. കാരശ്ശേരി, അബ്ദുല്ല നൻമണ്ട, സുരാസു, ഐ.വി. ശശി തുടങ്ങിയവരുടെ സൗഹൃദവലയത്തിലേക്കാണ് ചെന്നുകയറിയത്.
70 കളിൽ ലളിതഗാന രചനയിലൂടെ കോഴിക്കോട് ആകാശവാണിയെ മധുരവാണിയാക്കി. 'തുറന്ന് നോക്കുക ഹൃദയ കവാടങ്ങൾ തുടച്ചുമാറ്റുക നിങ്ങൾ വരയ്ക്കും കറുത്തരൂപങ്ങൾ...' എന്ന കണ്ണൂർ വത്സരാജ് പാടിയ ഗാനമാണ് പൂവച്ചലിന്റെ കോഴിക്കോട് ആകാശവാണിയിലെ ആദ്യഗാനം.
രാഘവൻമാസ്റ്റർ ഈണം നൽകിയ 'പാടാത്ത പാട്ടിൻ മധുരം എന്റെ മാനസമിന്നു നുകർന്നു...', കോഴിക്കോട് അബ്ദുൽ ഖാദർ പാടിയ 'ഈ തമോവീഥിയിൽ ഈ വഴിത്താരയിൽ നീറുന്ന ചിന്തകൾ...', എ.കെ. സുകുമാരൻ പാടിയ ' പഥികൻ പാടുന്നു പഥികൻ പാടുന്നു...', 'പലരും പാടിയ പഴയൊരു പല്ലവി..., 'അകലത്തെ പെണ്ണിന്റെ കല്യാണം പറയുവാൻ...', എം.ജി.രാധാകൃഷ്ണൻ ഈണം നൽകിയ രാമായണക്കിളീ, ശാരികപ്പൈങ്കിളീ..., ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ... തുടങ്ങിയ ആകാശവാണിയിലെ ഗാനങ്ങൾ ഇന്നും ആസ്വാദകർ മറന്നിട്ടില്ല.
സുന്ദരൻ കല്ലായിയുടെ പത്മശ്രീ, രാമായണത്തിലെ സീത എന്നീ നാടകങ്ങൾക്ക് വേണ്ടിയും ഗാനങ്ങൾ രചിച്ചു.
കൊച്ചിൻ സംഘമിത്രയുടെ അദ്ധ്യായം എന്ന നാടകത്തിലെ 'കര തേടി ഒഴുകുന്നു കളിയോടവും തുഴയേകി അണയുന്നു മിഴിഓടവും...' എന്ന കണ്ണൂർ രാജൻ ഈണമിട്ട ഗാനം ശ്രോതാക്കളുടെ ഹൃദയം കവർന്ന ഗാനമായിരുന്നു. രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകി മദ്രാസിലെ മലയാളി ക്ലബ് അവതരിപ്പിച്ച അഗ്നിവലയം എന്ന നാടകത്തിലെ 'ആയില്യം കിളിയേ വാവാവോ...', 'ദുഃഖങ്ങളേ നിങ്ങളുറങ്ങൂ..' തുടങ്ങിയ ഗാനങ്ങളും പ്രിയതരമായി.
'തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ് വളയിട്ട് കിലുക്കണ വെളുത്ത പെണ്ണേ...' മാപ്പിളപ്പാട്ടിലെ ഹിറ്റായിരുന്നു. രാഘവൻ മാസ്റ്റർ ഈണമിട്ട 'കസവിൻ തട്ടം ചൂടി കരിമിഴിമുനകൾ നീട്ടി...', 'കിനാവിന്റെ നാട്ടിലെ കിളുന്നു പെണ്ണ്...' തുടങ്ങിയ മാപ്പിളപ്പാട്ടുകളും ശ്രോതാക്കളുടെ ഇഷ്ട ഗാനങ്ങളായിരുന്നു.
കോഴിക്കോട്ടെത്തി, സിനിമാ ഗാനങ്ങളൊഴുകി
തിരുവനന്തപുരം: എൻജിനീയറായി ജോലി കിട്ടിയാണ് പൂവച്ചൽ ഖാദർ കോഴിക്കോട്ട് എത്തിയതെങ്കിലും ആനുകാലികങ്ങളിലെഴുതിയ കവിതകളാണ് രാഘവൻ മാസ്റ്ററുടെ മുന്നിലെത്താൻ നിമിത്തമായത്. ചന്ദ്രികയുടെ എഡിറ്ററായിരുന്ന കാനേഷ് പൂനൂരാണ് കവിതയെഴുത്തുകാരന്റെ രചനാശൈലി മാസ്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മാസ്റ്റർ അവസരം കൊടുത്ത ആദ്യ സിനിമയുടെ പേരും കവിത.
അങ്ങനെ, 1973ൽ
''കാലമാം ഒഴുക്കത്തിലുറുമ്പായ് മനുഷ്യന്റെ
ജീവിതം നിമിഷത്തിൻ കൈകളിൽ പിടയ്ക്കുമ്പോൾ....'' എന്ന ഗാനത്തോടെ സിനിമാപ്രവേശം ഗംഭീരമാക്കി. പാടിയത് സുശീല. ആ ചിത്രത്തിനുവേണ്ടി
''സ്വപ്നങ്ങൾ നീട്ടും കുമ്പിൾ നിറയെക്കണ്ണീരുമായ്.... '' എന്ന പാട്ടുമെഴുതി.പാടിയത് യേശുദാസ്. ആ വർഷം മൂന്നു സിനിമകളിലായി എഴുതിയത് 14 ഗാനങ്ങൾ. ചുഴി, കാറ്റു വിതച്ചവൻ എന്നിവയായിരുന്നു മറ്റ് ചിത്രങ്ങൾ.
നാടകകൃത്തു കൂടിയായ ചലച്ചിത്ര നിരൂപകൻ സലാം കാരശ്ശേരിയാണ് എം.എസ്.ബാബുരാജിന്റെ മുന്നിലേക്ക് ഖാദറിനെ എത്തിച്ചത്. സലാം നിർമ്മിച്ച ചുഴി എന്ന സിനിമയ്ക്കുവേണ്ടി എഴുതിയ ഗാനങ്ങൾക്ക് ഇന്നും ആസ്വാദകരുണ്ട്. അതിലെ
''ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ..... എന്ന ഗാനം പാടിയത് എസ്.ജാനകി.
എക്കാലത്തേയും ഹിറ്റുകളിൽ ആദ്യത്തേത് പിറന്നത് 1979ൽ.
മൗനമേ നിറയും മൗനമേ
ഇതിലേ പോകും കാറ്റിൽ
ഇവിടെ വിരിയും മലരിൽ
കുളിരായ് നിറമായ് ഒഴുകും ദുഃഖം....
ജാനകിക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഈ ഗാനത്തിന് ഈണം പകർന്നത് എം.ജി.രാധാകൃഷ്ണൻ.
പ്രണയം മൂളാൻ പുതുതലമുറയും പാടുന്നതാണ് ചാമരത്തിലെ
`നാഥാ, നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു... എന്ന ഗാനം.
ഭക്തി തുളുമ്പുന്ന ഗാനങ്ങളും ആ തൂലികയിൽ പിറന്നു. 1982ൽ അയ്യപ്പനും വാവരും എന്ന ചിത്രത്തിനു വേണ്ടി എ.ടി.ഉമ്മറിന്റെ സംഗീതത്തിൽ യേശുദാസ് പാടിയ
ഈശ്വരാ... ജഗദീശ്വരാ...
ഈ വിളി കേൾക്കൂ സർവ്വേശ്വരാ...ഈ ഗാനം അതിലൊന്നു മാത്രം.
കവിയെ തേടി സർക്കാരിന്റെ പുരസ്കാരങ്ങൾ എത്തിയിട്ടില്ല. അതിൽ അദ്ദേഹത്തിന് നഷ്ടബോധമില്ല.
അതിന് ന്യായീകരണവുമുണ്ട്-ഞാൻ പണ്ടെഴുതിയ ഗാനങ്ങൾ ഇപ്പോഴും
പാടുന്നു സംഗീതപ്രേമികൾ. സിനിമാഗാനങ്ങൾ മാത്രമല്ല, ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ... എന്ന ലളിതഗാനം കുട്ടികൾ ഇപ്പോഴും മത്സരവേദികളിൽ പാടുന്നു. പിന്നെന്തിന് നഷ്ടബോധം!
പൂവച്ചലിന്റെ മനോഹര സിനിമാഗാനങ്ങളിൽ ചിലത്
1 നാഥാ നീവരും കാലൊച്ച കേൾക്കുവാൻ... (ചാമരം)
2 മൗനമേ നിറയും മൗനമേ... (തകര)
3 അനുരാഗിണി ഇതാ എൻ (ഒരുകുടക്കീഴിൽ)
4 എന്റെ ജന്മം നീയെടുത്തു...(ഇതാ ഒരു ധിക്കാരി)
5 രാജീവം വിടരും നിന്മിഴികൾ...(ബെൽറ്റ് മത്തായി)
6 രാവിലിന്നൊരു പെണ്ണിന്റെ നാണം...(തുറമുഖം)
7 സിന്ദൂരസന്ധ്യയ്ക്ക് മൗനം....(ചൂള)
8 നാണമാകുന്നോ മേനിനോവുന്നോ...(ആട്ടക്കലാശം)
9 നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ.. (പ്രേമാഭിഷേകം )
10 കണ്ണാ ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞു... (പൊൻതൂവൽ)
11. ശരറാന്തൽ തിരി താണു... (കായലും കയറും)
12. ഏതോ ജന്മ കല്പനയിൽ...(പാളങ്ങൾ)
ഒന്നുകാണാനാവാതെ പൂവച്ചലിൻെറ കുടുംബം
തിരുവനന്തപുരം: കൊവിഡ് ചികിത്സയിൽ കഴിയുന്നതിനാൽ പൂവച്ചൽ ഖാദറിൻെറ ഭാര്യ അമീനയ്ക്കും മകൾ പ്രസൂനയ്ക്കും അദ്ദേഹത്തിന്റെ അന്ത്യ ചടങ്ങുകളിൽ പങ്കെടുക്കാനായില്ല. ഭാര്യ അമീന, മകൾ പ്രസൂന, മരുമകൻ ഷെറിൻ, ചെറുമകൾ അനീക എന്നിവർക്ക് ഒരുമിച്ച് കൊവിഡ് ബാധിക്കുകയായിരുന്നു. ഇവർ ഒരുമിച്ച് ജനറൽ ആശുപത്രിയിൽ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ചതോടെയാണ് പൂവച്ചൽ ഖാദറിനെ ശനിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
പൂവച്ചൽ പഞ്ചായത്ത് ഓഫീസിലും കുടുംബ വീട്ടിലും അല്പനേരം പൊതുദർശനത്തിന് വച്ചപ്പോൾ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ജനറൽസെക്രട്ടറിയും ബി.ജെ.പി നേതാവുമായ സി.ശിവൻകുട്ടി അടക്കം കുറച്ചുപേർ അന്തിമോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |