SignIn
Kerala Kaumudi Online
Friday, 19 April 2024 11.09 AM IST

മരണം മാടിവിളിക്കുന്ന പെരുന്തേനരുവി

waterfalls

റാന്നി : സൗന്ദര്യം കണ്ടാൽ ആരും ആകർഷിക്കും, അടുത്തുചെന്നാൽ പാറയിടുക്കിലേക്ക് കൂട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് ജീവൻ കവരും. നിരവധിയാളുകളുടെ ജീവന്റെ പിടിച്ചിൽ അനുഭവിച്ചറിഞ്ഞ പെരുന്തേനരുവി ഒഴുകുകയാണ്. തെളിഞ്ഞ വെള്ളത്തിന് കണ്ണീരിന്റെ ഉപ്പുരസം ഉള്ളത് പോലെ, പാറയിടുക്കുകളിൽ ആരുടെയൊക്കെയൊ നിലവിളികൾ ഇപ്പോഴുമുണ്ട്.

ജില്ലയുടെ ടൂറിസം ഭൂപടത്തിൽ മുൻനിരയിലുള്ള പെരുന്തേനരുവി മരണക്കയമായി മാറുകയാണ്. ഇതുവരെ 90ൽ അധികം ജീവൻ ഇവിടെ പൊലിഞ്ഞതായി പ്രദേശവാസികൾ ഒാർക്കുന്നു. ഇതിൽ ഏറെയും യുവാക്കളാണ്. പാറകൾ നിറഞ്ഞ അരുവിയിലെ ഗർത്തങ്ങളാണ് അപകടകാരണമാകുന്നത്. ജീവൻ നഷ്ടമായതിൽ ഏറെയും മറ്റിടങ്ങളിൽ നിന്ന് അരുവി കാണാൻ എത്തിയവരുടേതാണ്. ഇവർക്ക് പ്രദേശത്തെപ്പറ്റി കൃത്യമായ അറിവില്ലാത്തതാണ് പ്രധാന അപകടകാരണം.

മുന്നറിയിപ്പുകൾ മാഞ്ഞു

പെരുന്തേനരുവിയിൽ അപകടങ്ങൾ തുടരുമ്പോൾ മുന്നറിയിപ്പ് ബോർഡുകൾ കാടുമൂടി മായുകയാണ്. റാന്നി താലൂക്കിൽ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകൾക്ക് അതിര് പങ്കിട്ടാണ് അരുവി ഒഴുകുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പഞ്ചായത്തിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തികൾ നടത്തിയെങ്കിലും സഞ്ചാരികൾ ഏറെ എത്തുന്ന നാറാണംമൂഴി പഞ്ചായത്തിന്റെ ഭാഗം അവഗണിക്കപ്പെടുകയായിരുന്നു. ആനയുടെയും കാട്ടുപോത്തിന്റെയും സാന്നിദ്ധ്യം ഉണ്ടെങ്കിലും കുടമുരുട്ടി മുതൽ വനാന്തരത്തിലൂടെ യാത്ര ചെയ്തു പെരുന്തേനരുവി വെള്ളച്ചാട്ടം കാണാൻ എത്തുന്നവർ നിരവധിയാണ്.

പെരുന്തേനരുവി ജലവൈദ്യുത പദ്ധതി പൂർത്തിയായതോടെ അപകടങ്ങളിൽ നേരിയ കുറവ് ഉണ്ടായെങ്കിലും കഴിഞ്ഞ ദിവസം യുവാവിന്റെ ജീവൻ നഷ്ടമായത് നാടിനു നൊമ്പരമായി. ജലവൈദ്യുത പദ്ധതിയിലെ ജീവനക്കാരാണ് പലപ്പോഴും മുന്നറിയിപ്പ് നൽകുന്നത്. വെള്ളച്ചാട്ടത്തിലേക്കുള്ള വഴികൾ കാടുമൂടിയ അവസ്ഥയിലാണ്. ഇരുകരകളിലും ഒരുപോലെ വികസന പ്രവർത്തനങ്ങൾ നടത്താതെ ഇവിടുത്തെ അപകടം പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ലൈഫ് ഗാർഡ് ഇല്ല

ദുരന്തങ്ങൾ പതിവായിട്ടും പെരുന്തേനരുവിയിൽ ലൈഫ് ഗാർഡുകളെ നിയമിക്കാൻ അധികൃതർ മുൻകൈ എടുത്തിട്ടില്ല.

നിരവധി പാറയിടുക്കുകൾ ഉള്ളതിനാൽ അരുവിയിൽ വീണുപോകുന്നവരെ കണ്ടെത്താനും പ്രയാസമാണ്.

അരുവി കവർന്ന ജീവനുകൾ 90+

" അടിയന്തരമായി പെരുന്തേനരുവിയിൽ ലൈഫ് ഗാർഡുകളെ നിയമിക്കണം. കാടുമൂടിയ മുൻകരുതൽ ബോർഡുകൾ നീക്കി പുതിയത് സ്ഥാപിക്കണം "

മിഥുൻ മോഹനൻ,​ പൊതുപ്രവർത്തകൻ

" കോടിക്കണക്കിനു രൂപ മുടക്കി ടൂറിസം വകുപ്പ് ചെയ്യുന്ന പ്രവർത്തികൾ ഒരുപ്രദേശത്ത് മാത്രമായി പോകുന്നു. നാറാണംമൂഴി പഞ്ചായത്തിന്റെ ഭാഗത്ത് സുരക്ഷിതമായി നിന്ന് അരുവി കാണാനുള്ള വ്യൂ പോയിന്റില്ല. ഇങ്ങനെ തുടർന്നാൽ ഇനിയും അപകടങ്ങൾ സംഭവിക്കാം.

രാജൻ നീറൻപ്ലാക്കൽ

വൈസ് പ്രസിഡന്റ്,

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.