തിരുവനന്തപുരം: വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കുന്നതുപോലെ ഓഫീസിൽ എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കാൻ ജീവനക്കാർ ബാദ്ധ്യസ്ഥരാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. റവന്യു വകുപ്പിന്റെ 'വിഷൻ ആൻഡ് മിഷൻ 2021-26' പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സർവേ വകുപ്പിലെ ജീവനക്കാരുമായി ഓൺലൈനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവർക്കും ഭൂമി എന്ന സർക്കാർ നയം നടപ്പിലാക്കുന്നതിന് ഭൂമിയുടെ ലഭ്യതയാണ് പ്രധാന ഘടകം. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് റീസർവേ പ്രവർത്തനം കാര്യക്ഷമമാക്കും. എന്നാൽ സർവേ പ്രവർത്തനം സ്വകാര്യവത്കരിക്കില്ലെന്നും മന്ത്രി അറിയിച്ചു. അഡിഷണൽ ചീഫ് സെക്രട്ടറി (റവന്യു) എ. ജയതിലക്, സർവേ ഡയറക്ടർ ആർ. ഗിരിജ എന്നിവരും പങ്കെടുത്തു.
കൂടുതൽ പേരെ വിന്യസിക്കും
റീസർവേ സമയബന്ധിതമായി നടപ്പാക്കാൻ കൂടുതൽ ലൈസൻസ്ഡ് സർവേയർമാരെ നിയോഗിക്കാൻ സർക്കാർ ആലോചിക്കുന്നെന്ന് സൂചന. 54 വർഷമായി തുടങ്ങിയ റീസർവേ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതേ തുടർന്നാണ് സർക്കാർ ജീവനക്കാരായ സർവേയർമാരുടെ കീഴിൽ 10-12 പേർ വരുന്ന പുതിയ ടീമിനെ നിയോഗിക്കുന്നത്. പുറമ്പോക്ക് ഭൂമി അടയാളപ്പെടുത്തി സർവേ അടയാളങ്ങൾ സ്ഥാപിക്കുന്നതാണ് ഇതിൽ ശ്രമകരമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |