തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനുമായുള്ള വാക്പോര് അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലൂടെ കെ. സുധാകരൻ ഉന്നയിച്ച ആക്ഷേപങ്ങളെക്കുറിച്ച് വാർത്താലേഖകർ ആവർത്തിച്ച് ചോദിച്ചപ്പോൾ, അതേപ്പറ്റി വീണ്ടുമെന്തെങ്കിലും പറയാനുദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. താൻ പറയാനിടയായ കാരണം എല്ലാവർക്കുമറിയാം. അദ്ദേഹം പറഞ്ഞത്, ഒരു മാദ്ധ്യമം താൻ പറയാത്തത് തെറ്റായി പ്രസിദ്ധീകരിച്ചുവെന്നാണ്. അദ്ദേഹം അതിനെ തള്ളിപ്പറയുകയാണുണ്ടായത്. താനക്കാര്യം പറഞ്ഞില്ല എന്നദ്ദേഹം തന്നെ പറഞ്ഞാൽ, പിന്നെ അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ തുടർച്ചയായി പറയേണ്ടതില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, നാല്പാടി വാസു, സേവറി നാണു വധക്കേസുകളിലെ സുധാകരന്റെ തന്നെ ചില പരാമർശങ്ങളുടെ പേരിൽ കേസെടുക്കുമോയെന്ന ചോദ്യത്തിന്, പരാതികൾ വരുമ്പോഴാണ് അതാലോചിക്കേണ്ടത് എന്ന് മറുപടി നൽകി. ഇപ്പോൾ പരാതികളൊന്നും വന്നതായി വിവരമില്ലെന്നും വ്യക്തമാക്കി.
വ്യക്തിപരമായ വിമർശനം തുടരുമെന്നാണ് സുധാകരന്റെ വെല്ലുവിളി?
മുഖ്യമന്ത്രി: ഞാനേതെങ്കിലും ഘട്ടത്തിൽ വിമർശനം കേൾക്കാതിരുന്നിട്ടുണ്ടോ. എന്തെല്ലാം വിമർശനങ്ങളും നീക്കങ്ങളും എനിക്കെതിരെ നടന്നിട്ടുണ്ട്. അതൊന്നും എന്നെ പ്രത്യേകിച്ച് ബാധിക്കുന്നതല്ല.
ഏകാധിപതികൾക്കെതിരായ വിമർശനം തുടരുമെന്ന് സുധാകരൻ പറഞ്ഞു?
അതൊക്കെ കേരളത്തിലെ ജനങ്ങൾ തീരുമാനിക്കേണ്ടതല്ലേ. കേരളത്തിലെ ജനങ്ങളെന്താണോ തീരുമാനിക്കുന്നത്, അതനുസരിച്ച് നിൽക്കുകയാണല്ലോ ഞാൻ. കുറേ മുമ്പുള്ള അവസ്ഥയല്ലല്ലോ ഇപ്പോൾ. അന്ന് പാർട്ടി എന്ന നിലയ്ക്ക് പാർട്ടിയുടെ പ്രവർത്തകനായി ഇരിക്കുകയാണ്. അപ്പോഴുണ്ടായ വിമർശനവും ഇപ്പോഴുള്ള വിമർശനവും തമ്മിൽ വ്യത്യാസമുണ്ടല്ലോ. ഇപ്പോൾ ജനങ്ങൾ പൊതുവായി വിലയിരുത്തുന്ന ഘട്ടമാണല്ലോ. ആ വിലയിരുത്തൽ ഒരു ഘട്ടത്തിൽ നടന്നുകഴിഞ്ഞാണല്ലോ നിൽക്കുന്നത്. അതുകൊണ്ട് അക്കാര്യത്തെക്കുറിച്ചൊന്നും മറ്റൊന്നും ഞാനിപ്പോൾ പറയുന്നില്ല.
മക്കളെ തട്ടിക്കൊണ്ടുപോകാൻ നീക്കമുണ്ടെന്ന് പറഞ്ഞത് കെ.ടി. ജോസഫ് എന്നയാളാണെന്ന് കണ്ണൂരിൽ നിന്നൊരാൾ വെളിപ്പെടുത്തിയിട്ടുണ്ട്?
ഞാൻ അന്നു തന്നെ പറഞ്ഞു, ഞാനദ്ദേഹത്തിന്റെ പേര് പറയാൻ പോകുന്നില്ല എന്ന്. എന്നാൽ, ഇവരെല്ലാവരും ഒന്നിച്ചുണ്ടായിരുന്നവരാണെന്നും പറഞ്ഞു. അതുമായി ബന്ധപ്പെട്ടതെല്ലാം പറഞ്ഞിട്ടുണ്ട്. ഞാൻ പറയാത്ത പേര് ആരെങ്കിലും പറഞ്ഞു എന്നുള്ളതിന്റെ പേരിൽ മാത്രം ഞാൻ വീണ്ടും പറയാൻ തയ്യാറാകുന്നില്ല. ആ ഭാഗത്തേക്ക് ഞാനിപ്പോൾ കടക്കുന്നില്ല.
ഇത്രയും ഗൗരവമുള്ള കാര്യമായിരുന്നിട്ടും അന്നെന്താണ് നിയമനടപടി സ്വീകരിക്കാതിരുന്നതും പാർട്ടിയിൽ പോലും പറയാതിരുന്നതും?
എന്താ നിങ്ങളുദ്ദേശിക്കുന്നത്... (ഗൗരവം)
(ലേഖകൻ ചോദ്യം ആവർത്തിക്കുന്നു)
ഇതേ ചോദ്യം വേറൊരാൾ ചോദിക്കുന്നത് ഞാൻ കേട്ടു. നിങ്ങളെന്താണ് അതുകൊണ്ടുദ്ദേശിക്കുന്നത്... അവിടെയാണ് വ്യത്യാസം.
മക്കളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായിട്ട് പൊലീസിൽ പറയാതിരുന്നയാൾ അച്ഛനാണോയെന്നാണ് ചോദ്യം?
അതൊക്കെ പരസ്യമായ ചോദ്യങ്ങളല്ലേ. ആ ചോദ്യങ്ങളൊക്കെ കേട്ടാണല്ലോ നിങ്ങളെപ്പോലെ തന്നെ ഞാനുമിരിക്കുന്നത്. ഞാൻ പറഞ്ഞല്ലോ, ആ കാര്യത്തെക്കുറിച്ചൊന്നും മറ്റൊന്നും പ്രതികരിക്കേണ്ടതില്ല. കാരണം എന്താണോ അതിനടിസ്ഥാനമായി വന്നത്, അതദ്ദേഹം തന്നെ നിഷേധിക്കുന്ന നില വന്നിട്ടുണ്ട്. അതുകൊണ്ട് മറ്റ് കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ഞാനൊന്നും പറയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |