തിരുവനന്തപുരം: അടൂരിലെ വാടകവീട്ടിലെ സന്ധ്യാനാമം ചൊല്ലലിൽ നിന്നാണ് ഇന്നലെ വിടപറഞ്ഞ കർണാടക സംഗീതജ്ഞ പാറശാല ബി.പൊന്നമ്മാളിന്റെ സംഗീത ജീവിതത്തിന്റെ തുടക്കം. പൊന്നമ്മാളിന്റെ പിതാവും അദ്ധ്യാപകനുമായ മഹാദേവ അയ്യർക്ക് പാറശാലയിൽ നിന്ന് അടൂർ ഇളമണ്ണൂരിലെ സ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടി. അവിടെ വാടകവീട്ടിലായിരുന്നു താമസം. വൈകുന്നേരങ്ങളിൽ പൊന്നമ്മാളും സഹോദരിയും സന്ധ്യാസമയത്ത് നാമം ചൊല്ലുന്നത് യാദൃച്ഛികമായി വീട്ടുടമസ്ഥൻ കേട്ടു. അദ്ദേഹമാണ് പൊന്നമ്മാളിനെ പാട്ട് പഠിപ്പിക്കാൻ വിട്ടാൽ കൊള്ളാമെന്ന അഭിപ്രായം മഹാദേവ അയ്യരോട് പങ്കുവച്ചത്. ആ അഭിപ്രായം മുഖവിലയ്ക്കെടുത്ത് പിതാവ് പൊന്നമ്മാളിനെ പരമപിള്ള ഭാഗവതരുടെ അടുത്ത് സംഗീത പഠനത്തിന് അയച്ചു. തുടർന്നുള്ള പഠനം വൈദ്യനാഥ അയ്യരുടെ കീഴിലായിരുന്നു.
1939ൽ 15ാം വയസിൽ ശ്രീ ചിത്തിര തിരുനാളിന്റെ ജന്മ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ സംഗീത കച്ചേരിയിൽ ഒന്നാം സ്ഥാനത്തെത്തി പൊന്നമ്മാൾ ശ്രദ്ധ നേടി. അന്ന് വിധികർത്താക്കളിലൊരാളായിരുന്ന പ്രശസ്ത സംഗീതജ്ഞൻ മുത്തയ്യ ഭാഗവതർ പൊന്നമ്മാളിന്റെ അമ്മാവനോട് സ്വാതി തിരുനാൾ സംഗീത അക്കാഡമിയിൽ (ഇന്ന് സ്വാതിതിരുനാൾ സംഗീതകോളേജ്) ചേർത്ത് സംഗീതം പഠിപ്പിക്കാൻ പറഞ്ഞു. അടൂരിൽ ജോലിയായിരുന്ന പൊന്നമ്മാളിന്റെ പിതാവിന് അത് ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. തുടർന്ന് മുത്തയ്യ ഭാഗവതർ മുൻകൈയെടുത്ത് പൊന്നമ്മാളിന്റെ പിതാവിനെ കരമന ഗവ. സ്കൂളിലേക്ക് മാറ്റി. അങ്ങനെ പൊന്നമ്മാൾ അക്കാഡമയിൽ പഠനവും തുടങ്ങി.
തൃശ്ശിനാപ്പള്ളി റേഡിയോ നിലയത്തിൽ കച്ചേരി അവതരിപ്പിച്ചപ്പോൾ അനൗൺസ് ചെയ്ത പേരാണ് പാറശാല ബി.പൊന്നമ്മാൾ എന്നത്. ആ കച്ചേരിയോടെ പൊന്നമ്മാൾ എന്ന സംഗീതജ്ഞയെ ലോകം അറിഞ്ഞു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത എന്ന ഖ്യാതിയും പൊന്നമ്മാളിനുണ്ട്. 2006 സെപ്റ്റംബറിലായിരുന്നു അത്. ഗായകരത്നം അവാർഡ്, കേരള സംഗീത നാടക അക്കാഡമി അവാർഡ്, കേന്ദ്ര സംഗീത നാടക ഫെല്ലോഷിപ്പ്,
കേന്ദ സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങിയവ പൊന്നമ്മാളിനെ തേടിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |