മലപ്പുറം: സ്ത്രീധനത്തിന്റെയും മറ്റും പേരിൽ വീട്ടകങ്ങൾക്കുള്ളിൽ പീഡനങ്ങൾക്ക് ഇരയാവുന്ന സ്ത്രീകളുടെ എണ്ണം ജില്ലയിലും വർദ്ധിക്കുന്നു. നാല് വർഷത്തിനിടെ 1,588 കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. നാല് സ്ത്രീധന മരണങ്ങളുമുണ്ടായി. ഓരോ വർഷവും കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ട്. 2017ൽ 367 കേസുകൾ ആയിരുന്നെങ്കിൽ 2020ൽ 458 കേസുകളായി ഉയർന്നു. സംസ്ഥാനത്ത് ഈ വർഷം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 4,707 കേസുകളെടുത്തിട്ടുണ്ട്. ഇതിൽ 1,080 കേസുകളിൽ ഭർത്താവും ബന്ധുകളുമാണ് പ്രതികൾ. ജില്ലാതല കണക്കുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ലോക്ക് ഡൗൺ കാലയളവിൽ കേസുകൾ ഉയർന്നതായാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഭർത്താവിന്റെയും അടുത്ത ബന്ധുക്കളുടെയും ഭാഗത്ത് നിന്നുള്ള ഗാർഹിക പീഡനമാണ് ജില്ലയിൽ സ്ത്രീകൾക്കെതിരെ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ കൂടുതലും. തീർത്തും അസഹനീയമാവുമ്പോഴാണ് കേസുകളിലേക്ക് കാര്യങ്ങളെത്തുന്നത് എന്നതിനാൽ അതിക്രമങ്ങൾ നേരിടുമ്പോഴും സഹിച്ച് ജീവിക്കുന്നവർ പലയിരട്ടി വരുമെന്ന് സാമൂഹ്യപ്രവർത്തർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്കെതിരെയുള്ള വിവിധ കുറ്റകൃത്യങ്ങളിലും നാല് വർഷത്തിനിടെ കാര്യമായ വർദ്ധനവുണ്ട്. 716 സ്ത്രീകൾ ലൈംഗിക പീഡനങ്ങൾക്ക് ഇരയായി. 2019ൽ ആയിരുന്നു ഏറ്റവും കൂടുതൽ കേസുകൾ - 203 എണ്ണം. 2017ൽ 171, 2018 - 188 എന്നിങ്ങനെയും. കഴിഞ്ഞ വർഷം 154 കേസുകളുമായിരുന്നു.
കുറയാതെ കേസുകൾ
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ സ്ത്രീകൾ ഇരകളായ 7,174 കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരുവർഷം ശരാശരി 1,300 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വർഷം, കേസ്
2016 - 1,406
2017 - 1323
2018- 1,351
2019 - 1,477
2020 - 1,617
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |