പൊന്നാനി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കൊടുവിൽ പ്രൈവറ്റ് ബസുകൾ ഓടിത്തുടങ്ങിയത് നഷ്ടങ്ങളുടെ റൂട്ടിൽ. വിരലിലെണ്ണാവുന്ന യാത്രക്കാരേയുള്ളൂവെങ്കിലും ഓട്ടം തുടരാൻ തന്നെയാണ് തീരുമാനം. വളരെ കുറച്ച് ബസുകളേ ഹ്രസ്വദൂര റൂട്ടിൽ സർവ്വീസ് തുടങ്ങിയിട്ടുള്ളൂ.
ലോക്ക് ഡൗണിനെത്തുടർന്ന് രണ്ടര മാസത്തോളം സർവ്വീസ് നിലച്ച പൊന്നാനി-തൃശൂർ റൂട്ടിലെ സ്വകാര്യ ബസുകൾ ഇന്നലെയാണ് സർവ്വീസ് പുനരാരംഭിച്ചത്. സർക്കാർ സ്ഥാപനങ്ങൾ തുറന്നതിനെ തുടർന്നാണ് ബസുകൾ സർവ്വീസ് ആരംഭിച്ചത്. മിക്ക ബസുകൾക്കും ഡീസൽ ചെലവും തൊഴിലാളികളുടെ കൂലിയും നൽകാൻ പോലും പണം ലഭിച്ചില്ല. മാസങ്ങളായി തൊഴിൽ നഷ്ടമായ ബസ് ജീവനക്കാർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ലാഭം പ്രതീക്ഷിക്കാതെ ബസുടമകൾ ബസുകൾ നിരത്തിലിറക്കിയത്. ഡ്രൈവറും കണ്ടക്ടറുമുൾപ്പെടെ രണ്ട് ജീവനക്കാരെ മാത്രമുപയോഗിച്ചാണ് സർവ്വീസ് നടത്തിയത്. ശരാശരി 150 രൂപയാണ് ഓരോ ട്രിപ്പിലും ലഭിച്ചത്. 90 രൂപ മുതൽ 250 രൂപ വരെയാണ് വ്യത്യസ്ത ട്രിപ്പുകളിലായി കിട്ടിയത്. ഡീസൽ ചെലവിന്റെ അഞ്ചിലൊന്ന് പോലുമാകില്ല ഇത്. ബസുകൾ ആരംഭിച്ചത് സ്ഥിരം യാത്രക്കാർ അനുഗ്രഹമായാണ് കാണുന്നത്. വലിയ സാമ്പത്തികച്ചെലവ് സഹിച്ചാണ് സ്ഥിരമായി യാത്ര ചെയ്യുന്നവർ ജോലി ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും എത്തിയിരുന്നത്.
ബസ് സർവ്വീസ് പുന:രാരംഭിച്ചത് യാത്രക്കാരെപ്പോലെ ജീവനക്കാർക്കും വലിയ ആശ്വാസമാണ്. വലിയ നഷ്ടം സഹിച്ചാണ് ബസ് ഉടമകൾ ഈ സാഹസത്തിന് തയ്യാറായിരിക്കുന്നത്. ഇനിയും ബസ് ഓടിയില്ലെങ്കിൽ മേഖലതകരും .
മുസ്തഫ, കണ്ടക്ടർ,അമ്പാടി ബസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |