ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നാലുവരിപ്പാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം എന്ന നിലയിൽ വാഴ്ത്തപ്പെട്ട നാലുവരി പാതയുടെ പണികൾ അവസാന ഘട്ടത്തിലെത്തുകയും ലോക്ക് ഡൗൺ കഴിഞ്ഞ് വാഹനങ്ങൾ ഓടിത്തുടങ്ങുകയും ചെയ്തപ്പോഴാണ് പ്രശ്നം രൂക്ഷമായത്. അധികൃതരുടെ നിഷ്ക്രിയ നിലപാടാണ് ഗതാഗതക്കുരുക്കിന് കാരണമെന്നാണ് ആക്ഷേപം.
പാതയുടെ ഇരുവശത്തുകൂടിയും രണ്ടു വാഹനങ്ങൾ വീതം കടന്നു പോകാൻ പാകത്തിനാണ് റോഡ് നിർമ്മിച്ചത്. വൺവേ സംവിധാനം അവസാനിപ്പിച്ച് ഗതാഗതം സുഗമമാക്കാനുള്ള പദ്ധതിയാണ് പാളുന്നത്. വൺവേ സംവിധാനം വീണ്ടും പരീക്ഷിച്ചപ്പോൾ പഴയപടി കച്ചേരി ജംഗ്ഷൻ പൂണമായും സ്തംഭിച്ചു. കൂടാതെ പാതയിൽ കൊല്ലത്തേയ്ക്കുള്ള ഭാഗം പൂർണമായും ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയുമായി.
പൂവൻപാറ മുതൽ മൂന്ന് മുക്കുവരെ 10 മീറ്ററോളം വീതിയുണ്ടായിരുന്ന പാതയാണ് 14 മുതൽ 16 വരെ മീറ്റർ വീതിയിൽ നിർമ്മിച്ച് നടുക്ക് ഡിവൈഡർ നിർമ്മിച്ച് രണ്ടായി തിരിച്ച് നാലുവരി പാതയാക്കിയത്. ഓരോ ഭാഗത്തും കുറഞ്ഞത് ആറ് മീറ്റർ വീതിയിൽ രണ്ടു വാഹനങ്ങൾക്ക് കടന്നു പോകാൻ പാകത്തിനാണ് നിർമ്മാണം നടന്നത്. ദേശീയ പാത കൈയേറിയുള്ള വാഹനപാർക്കിംഗ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത് കണ്ടിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാത്തതാണ് പ്രശ്നം വഷളാക്കുന്നത്. ഡിവൈഡർ ഉള്ളതിനാൽ ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി.
അനധികൃത പാർക്കിംഗും
റോഡിന്റെ ഇരുവശവുമുള്ള അനധികൃത പാർക്കിംഗാണ് പ്രശ്നങ്ങൾ രൂക്ഷമാകാൻ ഒരു കാരണം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പഴയ വൺവേ സംവിധാനം പരീക്ഷിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
ഞെങ്ങിഞെരുങ്ങി യാത്ര
കച്ചേരി ജംഗ്ഷൻ മുതൽ കിഴക്കേ നാലുമുക്കുവരെയുള്ള ഭാഗത്ത് നാലുവരി പാതയിൽ ഇരുവശവും തോന്നും പടിയാണ് വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യുന്നത്. ഇത് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളുടെ ഇടയിലൂടെ ഞെങ്ങിഞെരുങ്ങിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.
ലോക്ക് ഡൗൺ പൂർണമായും പിൻവലിക്കുകയും സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും പൂർണമായും സർവീസ് നടത്തുകയും ചെയ്യുമ്പോൾ പട്ടണം വീർപ്പുമുട്ടാനാണ് സാദ്ധ്യത.
ആറ്റിങ്ങൽ നാലുവരി പാതയുടെ വശങ്ങളിലെ പാർക്കിംഗ് കർശനമായി ഒഴിവാക്കണം. പാർക്ക് ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. വാഹന പാർക്കിംഗിന് കച്ചവടക്കാർ സ്ഥലം കണ്ടെത്തണം. കാൽനടയാത്രക്കാരുടെ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സ്ഥലത്ത് ഫുട് ഓവർ നിർമ്മിക്കണം.
ആറ്റിങ്ങൽ ദീപക് രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ്,
സോഷ്യലിസ്റ്റ് ജനതാ പാർട്ടി ഓഫ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |