ഇസ്ലാമാബാദ്: രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചു വരുന്നത് സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന് പറഞ്ഞ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹത്തെ പരിഹസിച്ച് എഴുത്തുകാരി തസ്‌ലീമ നസ്രിൻ. സ്ത്രീകൾ കുറച്ച് വസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ, അത് പുരുഷന്മാരെ അവരിലേക്ക് ആകർഷിക്കും. അല്ലെങ്കിൽ അവർ റോബോട്ട് ആയിരിക്കണം. ഇത് സാമാന്യ ബുദ്ധി മാത്രമാണെന്നായിരുന്നു ഇമ്രാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഇതിന് മറുപടിയായി ഇംമ്രാൻഖാൻ ഷർട്ടിടാതെ നിൽക്കുന്ന ചിത്രം തസ്‌ലീമ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു. 'ഒരു പുരുഷൻ അൽപം വസ്ത്രം മാത്രമാണ് ധരിക്കുന്നതെങ്കിൽ, അത് സ്ത്രീകളെ ബാധിക്കും. അല്ലെങ്കിൽ, അവർ റോബോട്ട് ആയിരിക്കണം' എന്ന അടിക്കുറുപ്പും നല്കി. ഇംമ്രാൻ ഖാന്റെ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടയിലാണ് തസ്‌ലീമയും പാകിസ്ഥാൻ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയത്.
ഖാന്റെ പരാമർശത്തിൽ പാകിസ്ഥാനിലെ പ്രതിപക്ഷ നേതാക്കളും മാദ്ധ്യമപ്രവർത്തകരും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതാദ്യമായല്ല, ഇമ്രാൻ ഖാൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. ഏപ്രിലിൽ ഒരു അഭിമുഖത്തിൽപാകിസ്ഥാനിൽ വർദ്ധിച്ചു വരുന്ന, പ്രത്യേകിച്ചും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് കാരണം അശ്ലീലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനാൽ പ്രലോഭനം ഒഴിവാക്കാൻ പർദ്ദ ധരിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
അതേസമയം ഇമ്രാൻ ഖാന്റെ പുതിയ പ്രസ്താവന വിവാദങ്ങൾക്ക് വഴി വെച്ചതോടെ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടുവെന്നും അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് കാരണമെന്നാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |