കൊച്ചി: അനർഹമായി കൈവശം വച്ചിരിക്കുന്ന റേഷൻ കാർഡുകൾ ഈ മാസം 30 നകം മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു. അനർഹമായി വാങ്ങിയ മുഴുവൻ റേഷൻ സാധനങ്ങളുടേയും കമ്പോളവിലയും പിഴയും കാർഡുടമയിൽ നിന്നും ഈടാക്കും. കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവ്വീസ് പെൻഷൻകാർ, ആദായ നികുതി നൽകുന്നവർ, റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങൾക്കും കൂടി പ്രതിമാസം 25,000 രൂപയോ അതിൽ അധികമോ വരുമാനം ഉള്ളവർ, ഒരേക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവർ, ഏക ഉപജീവന മാർഗമായ ടാക്‌സി ഒഴികെ സ്വന്തമായി 4 ചക്രവാഹനമുള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുള്ളവർ എന്നിവർ നിലവിലെ നിബന്ധനകൾ പ്രകാരം മുൻഗണന റേഷൻ കാർഡുകൾക്ക് അർഹരല്ല. ഇവർ നിലവിലുള്ള റേഷൻ കാർഡ് സിറ്റി റേഷനിംഗ് ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |