ആലപ്പുഴ: നവവധുവിനെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൈനികനായ വള്ളികുന്നം കടുവിനാൽ ലക്ഷ്മിഭവനത്തിൽ വിഷ്‌ണുവിന്റെ ഭാര്യ സുചിത്രയാണ് (19) മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 21നായിരുന്നു ഇവരുടെ വിവാഹം. വിഷ്‌ണു ഉത്തരാഖണ്ഡിലെ ജോലി സ്ഥലത്താണ്.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. പ്രഭാത ഭക്ഷണം കഴിച്ച ശേഷം സുചിത്ര മുറിയിലേക്ക് പോയി. പത്തോടെ ഭർത്തൃമാതാവ് സുലോചന കതകിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉടൻ സമീപവാസികളെ വിവരമറിയിച്ചു. അവർ കതക് തള്ളിത്തുറന്നപ്പോഴാണ് സുചിത്രയെ ഫാനിൽ സെറ്റ് മുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ സമയം വിലാസിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവധിക്ക് നാട്ടിലുണ്ടായിരുന്ന വിഷ്ണു ഏതാനും ദിവസം മുമ്പാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു. മാവേലിക്കര തഹസിൽദാർ സി.ടി. മാത്യു, ചെങ്ങന്നൂർ ഡിവൈഎസ്.പി ആർ. ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്‌റ്റ് നടപടികൾ.
വീട്ടിൽ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് വിലാസിനി മൊഴി നൽകി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്നാൽ, സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സുചിത്രയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഡിഗ്രി വിദ്യാർത്ഥിനിയാണ് സുചിത്ര. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വിഷ്ണു എത്തിയ ശേഷം സംസ്കാരം നടത്തും. ഓച്ചിറ കൃഷ്‌ണപുരം തെക്ക്കൊച്ചുമുറി സുനിൽ ഭവനത്തിൽ സുനിൽ- സുനിത ദമ്പതികളുടെ മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |