സിംഗപൂർ: വീട്ടുജോലിക്കാരിയെ ക്രൂരമായി ഉപദ്രവിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ 41കാരിയെ 30 വർഷം കഠിന തടവിന് ശിക്ഷിച്ച് സിംഗപൂർ കോടതി. സിംഗപൂർ പൗരത്വമുള്ള ഇന്ത്യൻ വംശജയായ ഗായത്രി മുരുഗയ്യനാണ് ജയിൽ ശിക്ഷ വിധിച്ചത്. 2016 ജൂലായിൽ ഗായത്രിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന 24 കാരിയായ മ്യാൻമാർ സ്വദേശി പ്യാങ് ങ്കെയ്യ ഡോൺ കൊല്ലപ്പെട്ട കേസിലാണ് വിധി. 2015 മെയ് മുതൽ 14 മാസമാണ് പ്യാങ് ഗായത്രിയുടെ വീട്ടിൽ ജോലി ചെയ്തത്. ഈ കാലയളവിൽ അതി ക്രൂരമായ പീഡനങ്ങളാണ് യുവതിയ്ക്ക് നേരിടേണ്ടി വന്നത്. ഗായത്രിയും അമ്മയും ചേർന്ന് ചൂല്, ഇരുമ്പ്ദണ്ഡ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ച് പ്യാങിനെ ക്രൂരമായി മർദ്ദിച്ചിരുന്നു.കഠിനമായ മർദ്ദനവുംപട്ടിണിയും മൂലമാണ് യുവതി മരിച്ചതെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞുവെന്നും സംഭവം വളരെയേറെ ഞെട്ടിപ്പിക്കുന്നതാണെന്നും ജഡ്ജി സീ കീ ഊൻ പറഞ്ഞു. അതിനാൽ ഇത്തരം കേസുകളിൽ രാജ്യത്ത് നല്കി വരുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ പ്രതിക്ക് നല്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്യാങിന്റെ മരണശേഷം വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ പീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനെ തുടർന്നായിരുന്നു അറസ്റ്റ്. പ്രതി വിഷാദ രോഗത്തിന് അടിമയാണെന്നും ശിക്ഷയിൽ ഇളവ് നല്കണമെന്നും ഗായത്രിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി നിരസിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് ഡിപ്പാട്ട്‌മെന്റിൽ ജോലി ചെയ്തിരുന്ന പ്രതിയുടെ ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. ഗായത്രിയുടെ അമ്മയും കേസിൽ കൂട്ടു പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |