കാട്ടാക്കട: ജീവിതത്തെ കുറിച്ചെഴുതിയ ശോക ഗാനം പോലെ പൂവച്ചൽ ഖാദർ മടങ്ങി.
ഒരു നാളിൽ വിടരും... മറുനാളിൽ അടിയും... മലരോട് സമമീ ജീവിതം... എന്ന് 'ജീവിതം' എന്ന സിനിമയ്ക്കു വേണ്ടി പൂവച്ചൽ ഖാദർ എഴുതിയത് 1984ലായിരുന്നു.
പ്രണയത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചുമൊക്കെ എഴുതിയ പൂവച്ചൽ ഖാദറിന്റെ മരണവാർത്ത ജന്മനാടിന് വിശ്വസിക്കാനായിട്ടില്ല. നാടിന്റെ പേര് പ്രശസ്തനാക്കിയ കവിയെ അത്രമാത്രം നാട്ടുകാർ ഇഷ്ടപ്പെട്ടിരുന്നു. നാട്ടിൽ ഏതാവശ്യത്തിന് വിളിച്ചാലും സ്വന്തം ആവശ്യങ്ങൾ മാറ്റി വച്ച് എത്തുന്ന പ്രകൃതക്കാരനായിരുന്നു ഖാദർ. ഏറ്റവുമൊടുവിൽ പൂവച്ചൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ 2019 മാർച്ച് 31 ന് നടന്ന വാർഷികത്തിൽ 'നിറച്ചാർത്ത്'പരിപാടിയിൽ പങ്കെടുത്ത് തന്റെ ബാല്യകാല സ്മരണകൾ കുട്ടികളോട് പങ്കുവച്ചിരുന്നു.
ഖാദറിക്കയെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേർ എത്തി. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പൂവച്ചൽ കുഴിയംകോണം ജമാഅത്ത് പള്ളിയിൽ കബറടക്കി.
അഗസ്ത്യാർകൂട ദർശനം കണ്ടായിരുന്നു ഖാദർ ആദ്യവരികൾ കുറിച്ചത് എന്ന് പൂവച്ചലിൽ കഴിയുന്ന അനുജൻ ഷാഹുൽ ഓർക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ ജോലി ലഭിച്ച് കോഴിക്കോട് പോയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിനെ സിനിമാ ഗാനരംഗത്തേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |