കൊല്ലം: ഇരുപത്തിനാലുകാരി വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ വീട്ടിലെത്തി ബന്ധുക്കളെ കാണും. ഭർത്താവ് കിരൺ കുമാറിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും.
വിസ്മയയുടെ കുടുംബം ആരോപിക്കുന്നതുപോലെ ഒരു കൊലപാതകമാണോയെന്ന സംശയം അന്വേഷണ സംഘത്തിനുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് യുവതിയുടെ മാതാപിതാക്കളുടെ ആരോപണം. കിരൺ കുമാറിന്റെ മാതാപിതാക്കളെ പ്രതികളാക്കണമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.
'പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിക്കും.പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുമായി സംസാരിക്കും. അതിനുശേഷം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കും.'ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു.സ്ത്രീധനത്തിനെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയണമെന്നും അവർ കൂട്ടിച്ചേർത്തു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐജി.
അതേസമയം അറസ്‌റ്റിലായ കിരണിനെ രണ്ട് ആഴ്‌ചത്തേക്ക് റിമാൻഡ് ചെയ‌്തിട്ടുണ്ട്. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഇയാളെ ഇന്നലെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |