തിരുവനന്തപുരം: പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയിൽ പെടുത്താനുള്ള നിർദ്ദേശത്തെ കേരളം എതിർക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് നികുതി പിരിക്കാൻ നിലവിലുള്ള അവകാശം പോലും എടുത്തുകളയുന്നത് അനുവദിക്കാനാവില്ല. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് അഞ്ച് വർഷത്തേക്ക് കൂടി നീട്ടണം. കേസരി ട്രസ്റ്റ് നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പെട്രോളിയം ഉല്പന്നങ്ങൾ ജി.എസ്.ടിയിൽ പെടുത്തുന്നതിന് കേന്ദ്രം അനുകൂലമായിരിക്കാം. എല്ലാ നികുതി പിരിവും തങ്ങളിൽ കേന്ദ്രീകരിക്കണം എന്ന നിലപാടാണ് കേന്ദ്രസർക്കാരിനുള്ളത്. പൂരിത ആൾക്കഹോളും ജി.എസ്.ടിക്ക് കീഴിലാക്കാൻ കേന്ദ്രം ശ്രമിച്ചുവെന്ന് മന്ത്രി പറഞ്ഞു. ജി. എസ്.ടി വന്നതോടെ ശരാശരി നികുതി 16 ശതമാനത്തിൽ നിന്ന് 11 ശതമാനമായി കുറഞ്ഞു.
സംസ്ഥാനത്ത് ഈ ഘട്ടത്തിൽ നികുതിയിലോ നികുതിയിതര വിഭാഗത്തിലോ വർദ്ധന വരുത്താൻ ആലോചിക്കുന്നില്ല. നികുതി ചോർച്ച തടയാൻ നടപടിയെടുക്കും. ഇതിനായി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുകയാണ്. സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യമെങ്കിലും സ്വർണം കൊണ്ടുപോകുന്നതിലെ സുരക്ഷിതത്വത്തെ കരുതി പല സംസ്ഥാനങ്ങളും എതിർക്കുകയാണ്.
അതേസമയം സംസസ്ഥാനത്ത് പെടോൾ വില 100 രൂപ കടക്കാൻ 52 പൈസയുടെ അകലം മാത്രം. ഇന്നലെ 28 പൈസ വർദ്ധിച്ച് പെടോൾ വില തിരുവനന്തപുരത്ത് 99.48 രൂപയിലെത്തി. 27 പൈസ ഉയർന്ന് 94.74 രൂപയായി ഡീസലിന്.
രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ പെടോൾ വില ദിവസങ്ങൾക്ക് മുമ്പേ 100 രൂപ കടന്നു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന വില. ഇവിടെ ഇന്നലെ 109.30 രൂപയായിരുന്നു പെടോൾ വില്പന. ഡീസലിന് 102.14 രൂപയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |