കൊല്ലം: ഒരു അന്വേഷണാത്മക ത്രില്ലർ സിനിമ പോലെയായിരുന്നു നൊന്തുപെറ്റ ആൺകുഞ്ഞിനെ പറമ്പിലെ കരിയിലകൾക്കിടയിലേക്ക് ഉപേക്ഷിച്ച സംഭവത്തിലെ പൊലീസിന്റെ അന്വേഷണം. ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ചാത്തന്നൂർ കല്ലുവാതുക്കൽ ഊഴായിക്കോട് പേഴുവിള വീട്ടിൽ രേഷ്‌മയാണ് കുഞ്ഞിന്റെ അമ്മയെന്ന് കണ്ടെത്തിയത്.
ആരുമറിയാതെ പ്രസവിച്ചു
കരിയിലകൾക്കിടയിലുപേക്ഷിച്ചു
ജനുവരി 4ന് രാത്രി 9 മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയിൽ ആൺകുട്ടിയെ പ്രസവിച്ച രേഷ്മ, പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ കുളിമുറിക്ക് സമീപത്തെ റബർ തോട്ടത്തിലെ കരിയിലകൾ കൂട്ടിയിടുന്ന കുഴിയിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പ്രസവിച്ച സ്ഥലം കഴുകി വൃത്തിയാക്കി ഒന്നുമറിയാത്തതു പോലെ ഭർത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. രാവിലെ കരച്ചിൽ കേട്ടെത്തിയ വിഷ്ണു തന്നെ കുഞ്ഞിനെ എടുത്തെങ്കിലും അതു തന്റെ ചോരയിൽ പിറന്ന കുഞ്ഞാണെന്ന് അറിഞ്ഞിരുന്നില്ല. അയൽക്കാരെ കൂട്ടിയശേഷമാണ് പൊലീസിനെ വരുത്തി കുഞ്ഞിനെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് എസ്.എ.ടി ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിക്കുകയും ചെയ്തു. മരിച്ച വാർത്തയറിഞ്ഞിട്ടുപോലും രേഷ്‌മയിൽ ഭാവവ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അയൽക്കാർ പറയുന്നു. മുമ്പു ഗർഭം മറച്ചുനടക്കാൻ രേഷ്‌മ മിടുക്ക് കാട്ടിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് രണ്ടര മാസമെത്തിയപ്പോഴായിരുന്നു രേഷ്‌മയുടെ ആദ്യപ്രസവം. ഭർത്താവായ വിഷ്ണുവുമായി വിവാഹത്തിന് മുമ്പുണ്ടായിരുന്ന ബന്ധത്തിൽ ഗർഭിണിയായ രേഷ്‌മയെ അന്നാരും കുറ്റപ്പെടുത്തിയില്ല. വിദേശത്ത് ജോലി ചെയ്തിരുന്ന വിഷ്ണു ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു. ഇതിനിടെ ഗർഭിണിയായ രേഷ്മ ഇക്കാര്യം മറച്ചുവച്ചു. ഭർത്താവ് വിദേശത്തേക്ക് മടങ്ങുമ്പോൾ കാമുകനുമായി ഒളിച്ചോടാനുള്ള തയ്യാറെടുപ്പിലായിരുന്നു രേഷ്‌മ. കാമുകനുമൊന്നിച്ചുള്ള ജീവിതത്തിൽ വിലങ്ങുതടിയാകുമെന്ന ചിന്തയിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
ഡി.എൻ.എ പരിശോധന കുടുക്കി
കുഞ്ഞിനെ കരിയിലക്കിടയിൽ നിന്നും കണ്ടെത്തിയ ഭാഗത്ത് രക്തവും മറുപിള്ളയുടെ ഭാഗങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ പ്രസവം നടന്നത് പരിസരത്ത് തന്നെയെന്ന് പൊലീസ് അന്നേ ഉറപ്പിച്ചു. രേഷ്മയടക്കം പലരുടെയും മൊഴി രേഖപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഡി.എൻ.എ പരിശോധനയ്ക്ക് തീരുമാനിച്ചത്. രേഷ്‌മയും ഭർത്താവ് വിഷ്ണുവും അടക്കം പത്തുപേരുടെ ഡി.എൻ.എ പരിശോധിച്ചതിന്റെ ഫലം വന്നപ്പോഴാണ് കുഞ്ഞിന്റെ മാതാവ് രേഷ്മയെന്ന് ഉറപ്പായത്. അറസ്റ്റ് രേഖപ്പെടുത്തുന്ന വേളയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ രേഷ്മയ്ക്ക് പോസിറ്റീവായതിനാൽ ഓൺലൈൻ വഴിയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
കാമുകനെ പ്രതി ചേർക്കും
സംഭവത്തിൽ രേഷ്മയുടെ കാമുകൻ കൊല്ലം സ്വദേശി അനന്ദുവിനെ പ്രതിചേർക്കുന്ന കാര്യവും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. മൂന്നുവയസുള്ള മകളെയും ഭർത്താവിനെയും ഉപേക്ഷിച്ചു ചെന്നാൽ ഒന്നിച്ചു ജീവിക്കാമെന്നായിരുന്നു അനന്ദു രേഷ്മയ്ക്ക് ഉറപ്പ് നൽകിയിരുന്നത്. രേഷ്മ വീണ്ടും ഗർഭിണിയായ വിവരം കാമുകന് അറിയില്ലായിരുന്നു. പുതിയ ദാമ്പത്യത്തിൽ പുതിയ കുഞ്ഞ് വിനയാകുമെന്ന ചിന്തയോടെയാണ് രേഷ്മ നൊന്തുപെറ്റ കുഞ്ഞിനെ ഉപേക്ഷിച്ചത്. പ്രേരണാക്കുറ്റത്തിന് അനന്ദുവിനെ ചേർക്കാൻ പറ്റുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |