ന്യൂഡൽഹി:ഗൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനുശേഷം തങ്ങളുടെ പട്ടാളക്കാർക്ക് കൂടുതൽ മികച്ച പരിശീലനവും തയ്യാറെടുപ്പുകളും വേണമെന്ന് ചൈന തിരിച്ചറിഞ്ഞുവെന്ന് ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി വിപിൻ റാവത്ത് പറഞ്ഞു. ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിൽ ചൈനീസ് സൈന്യത്തിന് കനത്ത നാശനഷ്ടമാണ് ഇന്ത്യൻ സൈന്യം ഉണ്ടാക്കിയത്.നമ്മുടെ ധീരന്മാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ചൈനീസ് പട്ടാളക്കാർക്ക് കഴിഞ്ഞിരുന്നില്ല.
“ഇന്ത്യയുമായുള്ള അതിർത്തിയിൽ ചൈനീസ് വിന്യാസം ഒരു മാറ്റത്തിന് വിധേയമായിട്ടുണ്ട്, പ്രത്യേകിച്ചും ഗൽവാനിലും മറ്റ് പ്രദേശങ്ങളിലും കഴിഞ്ഞവർഷം മേയ്, ജൂൺ മാസങ്ങളിൽ നടന്ന സംഭവങ്ങൾക്ക് ശേഷം സൈനിക തലത്തിൽ മികച്ച പരിശീലനവും മികച്ച തയ്യാറെടുപ്പും നടത്തേണ്ടതുണ്ടെന്ന് അവർ മനസിലാക്കി“ റാവത്ത് വ്യക്തമാക്കി. “അവർ സൈനികരെ ഹ്രസ്വകാലത്തേക്കുമാത്രമാണ് തിരഞ്ഞെടുക്കുന്നത്. അതിനാൽ ഹിമായല താഴ്‌വരപോരെ പ്രതികൂല സാഹചര്യങ്ങളുള്ള പ്രദേശങ്ങളിൽ പോരാനുള്ള അനുഭവങ്ങളും പാഠങ്ങളും അവർക്ക് കുറവാണ് ”അദ്ദേഹം കൂട്ടിച്ചേർത്തു.
പർവത പ്രദേശങ്ങളിൽ ശത്രുക്കളെ തുരത്താൻ ഇന്ത്യൻ സൈനികർക്ക് കഴിവുണ്ടെന്നും അതിൽ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ എല്ലാ അതിർത്തികളിലും പ്രവർത്തിക്കാൻ അവർക്ക് കഴിയുമെന്നും റാവത്ത് വ്യക്തമാക്കി. ചൈനീസ് സേനയുടെ എല്ലാ പ്രവർത്തനങ്ങളും വ്യക്തമായി നിരീക്ഷിക്കണമെന്നും അതിനായി നിരന്തര ജാഗ്രതപുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം സൈനികരെ ഓർമ്മിപ്പിക്കുകയും ചെയ്തു.
ഗൽവാനിലെ ഏറ്റുമുട്ടലിലുണ്ടായ കനത്ത ആൾനാശം ചൈനയ്ക്ക് വലിയ നാണക്കേട് സൃഷ്ടിച്ചിരുന്നു. ചൈനീസ് ഉന്നതരുടെ അറിവോടെയും അവരുടെ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ചത്. പക്ഷേ ഇന്ത്യൻ സൈനികരുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കായില്ല. തുടർന്ന് മറ്റുചിലയിടങ്ങളിൽ നുഴഞ്ഞുകയറാനുള്ള ചൈനീസ് ശ്രമത്തെയും സൈന്യം പരാജയപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |