SignIn
Kerala Kaumudi Online
Thursday, 28 March 2024 9.12 PM IST

സ്ത്രീധനമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല; എല്ലാത്തിനും കാരണം വിസ്‌മയയുടെ വീട്ടുകാരുടെ നിസഹകരണമെന്ന് കിരണിന്‍റെ അച്ഛൻ

vismaya

കൊല്ലം: വിസ്‌മയയുടെ മരണത്തിൽ ഭർത്താവ് കിരൺകുമാറിനെതിരെ കുരുക്ക് മുറുകുന്നതിനിടെ കഴിഞ്ഞദിവസം പറഞ്ഞതുതിരുത്തി കിരണിന്‍റെ അച്ഛൻ സദാശിവൻപിളള രംഗത്ത്. മരണത്തിന് കാരണമായ ഒന്നും അവർക്കിടയിൽ ഉണ്ടായിട്ടില്ലെന്നാണ് സദാശിവൻപിളള പറയുന്നത്. ചെറിയ സൗന്ദര്യപിണക്കങ്ങളുണ്ടായിരുന്നുവെന്നും അതില്ലാത്ത ആരെങ്കിലുമുണ്ടായോന്നും പിളള ചോദിക്കുന്നു.

വിസ്‌മയയുടെ അച്ഛനും കിരണും തമ്മിൽ എന്തൊക്കയോ വാശിപ്രശ്‌നങ്ങളുണ്ടായിരുന്നു. മകൻ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അവർ തന്നെ വിളിച്ചുപറയേണ്ടതല്ലേ. ഇതേവരെ അവർ ഇക്കാര്യങ്ങളൊന്നും തന്നോട് പറഞ്ഞിട്ടില്ല. സ്ത്രീധനമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഡിമാൻഡുകൾ വല്ലതും ഉണ്ടോയെന്ന് അവർ ചോദിച്ചിരുന്നു. യാതൊരു ഡിമാൻഡുമില്ലെന്നാണ് പറഞ്ഞത്. ഇതിനെ കുറിച്ച് പിന്നീട് സംസാരിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിസ്‌മയയുടെ വീട്ടുകാരുടെ നിസഹകരണമാണ് എല്ലാത്തിനും കാരണം. വിസ്‌മയ സ്വന്തം വീട്ടിൽ പോയി നിന്നിരുന്നു. പിന്നെ അവളുടെ ഇഷ്‌ടപ്രകാരം തന്നെയാണ് ഇങ്ങോട്ട് വന്നത്. പിന്നീട് നിരന്തരം പീഡനമുണ്ടായെന്നാണ് അവളുടെ വീട്ടുകാർ പറയുന്നത്. അങ്ങനെയാണെങ്കിൽ ആ സമയത്ത് തന്നെ ഒന്ന് വിളിക്കുകയോ ആരെയെങ്കിലും ബന്ധപ്പെടുകയോ ചെയ്യേണ്ടേയെന്നാണ് സദാശിവൻപിളള ചോദിക്കുന്നത്.

ഈ വണ്ടി വേണ്ടെന്ന് മകൻ ആദ്യമേ പറഞ്ഞിരുന്നതാണ്. വിവാഹത്തിന് ശേഷം വേറെ വണ്ടി വാങ്ങിക്കാൻ അവൻ ഉദ്ദേശിച്ചിരുന്നിരിക്കാം. ഇതെല്ലാം അവർക്കും അറിയാം. ഇനിയിപ്പോൾ അവരൊന്നും പറയുമെന്ന് തോന്നുന്നില്ല. എനിക്കും ഇനി പ്രത്യേകിച്ചൊന്നും പറയാനില്ല, പറഞ്ഞിട്ടും കാര്യമില്ല. അവർ ഇപ്പോൾ പറയുന്നതൊന്നും ശരിയുമല്ലെന്ന് സദാശിവൻപിളള പറഞ്ഞു.

മരണത്തിന്‍റെ അന്ന് രാവിലെ വിസ്‌മയയാണ് തനിക്ക് ആഹാരമുണ്ടാക്കി തന്നത്. വൈകിട്ട് വരെ ഇവിടെയൊക്കെ സന്തോഷത്തോടെയാണ് നടന്നിരുന്നത്. അന്ന് രാത്രി വലിയ വഴക്കൊന്നും ഉണ്ടായിട്ടില്ല. വിസ്‌മയ കരയുന്നത് കണ്ടാണ് കാര്യം ചോദിച്ചത്. കിരൺ മൊബൈൽ വാങ്ങിച്ചു വച്ചെന്നാണ് പറഞ്ഞത്. വഴക്കാണെങ്കിൽ താഴത്തെ മുറിയിൽവന്ന് കിടക്ക് മോളെ എന്ന് പറഞ്ഞു. താനില്ലെന്ന് പറഞ്ഞാണ് അവൾ മുറിയിലേക്ക് പോയത്.

മകളെ നിരന്തരം ഇവിടെ പീഡിപ്പിച്ചെന്ന് പറയുന്ന വിസ്‌മയയുടെ അച്ഛൻ മകളെ വിളിച്ചു കൊണ്ടുപോവുകയോ പോലീസിൽ പരാതി കൊടുക്കുകയോ ചെയ്തോ. മകൾക്ക് പീഡനമുണ്ടായെങ്കിൽ തന്നെയോ ബന്ധപ്പെട്ടവരെയോ അറിയിക്കണ്ടേ. അവർ ഒന്നും സംസാരിച്ചിട്ടില്ല. എന്നോട് ഈ കാര്യങ്ങളൊന്നും പറഞ്ഞിട്ടുമില്ല. മകൻ ഭാര്യവീട്ടിൽ പോയി പ്രശ്‌നമുണ്ടാക്കിയത് അറിഞ്ഞിരുന്നു. അത് അത്ര വലിയ പ്രശ്‌നമൊന്നുമല്ല. കിരണും അവരും തമ്മിൽ എന്തോ സംസാരമുണ്ടായതാണ്. ഇപ്പോൾ ഇതെല്ലാം അവർ പരാതിയായി പറയുകയാണെന്നും സദാശിവൻ പിളള വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SADASIVAN PILLAI, KIRANKUMAR, VISMAYA DEATH, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.