കോട്ടയം: തൂത്തുക്കുടിക്കാരൻ ഗുരുസ്വാമി രാവിലെ പിടിച്ചത് ചേരക്കോഴിയുടെ ചിറകിലാണെങ്കിലും അതൊരു പുലിവാലായി! ഹെഡ് പോസ്‌റ്റോഫീസ് മതിലിനോട് ചേർന്ന് ചെരുപ്പുംകുടയും നന്നാക്കുന്ന ഇദ്ദേഹം പണി തുടങ്ങിയപ്പോഴാണ് അഴകുള്ളൊരു പക്ഷി റോഡിനു കുറുകെ കടന്ന് അടുത്തുള്ള ഹോട്ടലിലേയ്ക്ക് കയറുന്നത് കണ്ടത്. നീണ്ട കൊക്കും കറുത്ത വിടർന്ന ചിറകിൽ സ്വർണ്ണവർണ്ണവുമുള്ള പക്ഷി പക്ഷെ, അവശനിലയിലായിരുന്നു. തെരുവു പട്ടികളുടെ വായിൽപെടും മുൻപ് ഗുരുസ്വാമി അതിനെ പിടികൂടി. ആ പിടിത്തമാണ് ഏറെ നേരം അദ്ദേഹത്തെ വലച്ചത്.
പറക്കാനാകാത്ത പക്ഷിയുമായി ഗുരുസ്വാമി നേരെപോയത് തിരുനക്കര പൊലീസ് എയ്ഡ് പോസ്റ്റിലേയ്ക്ക്. ചേരക്കോഴിയാണെന്നും കോടിമതയില മ്യഗാശുപത്രിയിലെത്തിക്കാനുമായിരുന്നു പൊലീസിന്റെ നിർദേശം. പിന്നീട് കാര്യങ്ങൾ ജഗപൊഗയായി! കറുത്ത കണ്ണടയും വച്ച് നഗരമദ്ധ്യത്തിലൂടെ ഗുരുസ്വാമിയുടെ ഗമയിലുള്ള പോക്ക് കണ്ട് എല്ലാവർക്കും കൗതുകം. ഇതിനിടെയാണ് പക്ഷി സ്നേഹികളുടെ എൻട്രി. ചേരക്കോഴിയെ ഗുരുസ്വാമി ശാപ്പിടാൻ കൊണ്ടുപോകുയാണെന്ന് വരെയായി നിഗമനം. ഒടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചു. നൻമ ചെയ്യാനിറങ്ങിയ ഗുരുസ്വാമിക്ക് നേരെ തറച്ചത് കുറ്റവാളിയെപ്പോലുള്ള നോട്ടങ്ങൾ. ആളുംവട്ടവുമായതോടെ ചോദിക്കുന്നവരോടെല്ലാം പട്ടി പിടിച്ച പക്ഷിയെ രക്ഷിച്ചതാണെന്ന് ഗുരുസ്വാമി പറയുന്നുണ്ടായിരുന്നു. ആൾക്കൂട്ടം കണ്ട് പൊലീസെത്തി കാര്യം വിശദീകരിച്ചിട്ടും പക്ഷി സ്നേഹികൾക്ക് അത്ര വിശ്വാസം വന്നില്ല. വൈകാതെയെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേരക്കോഴിയെ ഏറ്റുവാങ്ങി കൂട്ടിലാക്കി കൊണ്ടുപോയതോടെ ഒരു മണിക്കൂറോളം നീണ്ട ഗുരുസ്വാമിയുടെ പിരിമുറക്കത്തിന് അയവുവന്നു. വീണ്ടും തന്റെ തൊഴിലിലേയ്ക്ക് മടങ്ങിയ ഗുരുസ്വാമിയുടെ കണ്ണുകൾ പറഞ്ഞു, 'നേരംപോക്കിനാണേലും ഇങ്ങനൊന്നും ചെയ്യല്ലേ സാറുമ്മാരെ!'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |