കോട്ടയം: വെള്ളപ്പൊക്കം തടയുന്നതിനു മുന്നോടിയായി മീനച്ചിലാറിന്റെ തീരത്തെ മരങ്ങൾ വെട്ടിയതിനെക്കുറിച്ച് പരിശോധിക്കാൻ ഗ്രീൻ ട്രൈബൂണലിന്റെ നിർദേശ പ്രകാരമുള്ള വിദഗ്ദ്ധ സമിതി രൂപീകരിച്ചു. ജില്ലാ കളക്ടർ, ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, സോഷ്യൽ ഫോറസ്റ്ററി സി.സി.എഫ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ പ്രതിനിധി, ബയോഡൈവേഴ്സിറ്റി ബോർഡ് പ്രതിനിധി എന്നിവരടങ്ങുന്നതാണ് സമിതി. കളക്ടറും ജലസേചനവകുപ്പ് ഉന്നത ഉദ്യോഗസ്ഥനും സി.സി.എഫും അടങ്ങുന്നതായിരുന്നു ആദ്യ സമിതി . പരിസ്ഥിതി സംഘടനകളുടെ പരാതിയെ തുടർന്നാണ് രണ്ട് വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്താൻ നിർദ്ദേശമുണ്ടായത്. ഈ മാസം 29ന് മുമ്പ് ഗ്രീൻട്രൈബൂണലിന് റിപ്പോർട്ട് നൽകണം.
വെള്ളപ്പൊക്കം നിയന്ത്രണ മുന്നൊരുക്കത്തിന്റെ ഭാഗമായി മീനച്ചിലാറ്റിലേക്ക് വീണു കിടക്കുന്ന മരങ്ങളുടെ കമ്പുകൾ മുറിക്കുക, ആറ്റിലെയും സമീപ തോടുകളിലെയും ചെളിയും എക്കലും നീക്കുക തുടങ്ങിയ ജോലികൾ ചെയ്യാനായിരുന്നു കരാർ. എന്നാൽ മരങ്ങൾ വെട്ടി മാറ്റിയും ആറിന്റെ ആഴം കൂട്ടിയും പരിസ്ഥതിക്കു ദോഷം വരുന്ന പ്രവൃത്തികൾ കരാറുകാരൻ ചെയ്തെന്ന് ആരോപിച്ച് കോട്ടയം നേച്ചർ സൊസൈറ്റിയാണ് ഗ്രീൻ ട്രൈബൂണലിനെ സമീപിച്ചത്. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യുകയും വിദഗ്ദ്ധ സമിതി രൂപീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ച് റിപ്പോർട്ടു നൽകാൻ നിർദേശിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |