SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.40 PM IST

വിസ്മയയുടെ മരണം: കൊലപാതക സാദ്ധ്യത തള്ളാതെ പൊലീസ്

harshitha

കൊല്ലം: മെഡിക്കൽ വിദ്യാർത്ഥിനിയായ വിസ്മയയെ ശൂരനാട് പോരുവഴിയിലെ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാദ്ധ്യത തള്ളാതെ അന്വേഷണസംഘം.

വിസ്മയയുടെ ഫോൺ വിശദ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി. ഭർത്താവ് കിരൺകുമാറിന്റെ പീഡനങ്ങളെ കുറിച്ച് വിസ്മയ കൂട്ടുകാരിക്കും ബന്ധുക്കൾക്കും അയച്ച വാട്സ് ആപ്പ് സന്ദേശങ്ങൾ അവർ പുറത്തുവിട്ടിരുന്നു. ഇത് വിസ്മയയുടെ ഫോണിൽ നിന്ന് അയച്ചതാണെന്ന് സ്ഥിരീകരിച്ചു. ഇക്കാര്യം ശാസ്ത്രീയ തെളിവാക്കാൻ ഫോൺ സൈബർ സെല്ലിൽ നിന്ന് ലഭിക്കുമ്പോൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മൊഴി അന്വേഷണസംഘം ഇന്ന് തിരുവനന്തപുരത്തെത്തി ശേഖരിക്കും. കിരൺകുമാറിനെ ഇന്ന് കസ്റ്രഡിയിൽ വാങ്ങാനായിരുന്നു ആദ്യ ആലോചന. എന്നാൽ പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് പുതിയ നീക്കം. അതിനാൽ കസ്റ്റഡിയിൽ വാങ്ങൽ രണ്ടു ദിവസം കൂടി നീണ്ടേക്കും.

പൊലീസ് സംശയം

കിരൺകുമാർ വിസ്മയയെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയായി ചിത്രീകരിച്ചതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. കിരൺകുമാർ കഴിഞ്ഞ ജനുവരിയിൽ നിലമേലിലെ വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും മർദ്ദിച്ച സംഭവം പുനരന്വേഷിക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചടയമംഗലം പൊലീസ് എടുത്ത കേസ് പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു.

അച്ഛനമ്മമാരെ ചോദ്യം ചെയ്തു

ഐ.ജി ഹർഷിത അട്ടല്ലൂരി പോരുവഴിയിലെ വീട്ടിലെത്തി കിരൺകുമാറിന്റെ അച്ഛനമ്മമാരെ ചോദ്യം ചെയ്തു. വിസ്മയയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ടോയ്ലെറ്റ് പരിശോധിച്ചു. നിലമേലിലെ വസതിയിലെത്തി വിസ്മയയുടെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവരുടെ മൊഴി നേരത്തെ ശേഖരിച്ചിരുന്നു. മകളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് വിസ്മയയുടെ മാതാപിതാക്കൾ ഐ.ജിക്ക് മുന്നിൽ ആവർത്തിച്ചു. സഹോദരൻ തനിക്ക് വിസ്മയ അയച്ച വാട്സ് സന്ദേശങ്ങളും കിരൺകുമാർ മർദ്ദിച്ചതിന്റെ പാടുകളുടെ ചിത്രങ്ങളും ഐ.ജിക്ക് കൈമാറി.

''പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ട്. ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരമാവധി ശിക്ഷ വാങ്ങി നൽകും. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടെയും മൊഴിയെടുക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും.

ഹർഷിത അട്ടല്ലൂരി, ഐ.ജി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISMAYA CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.