കൊച്ചി:വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിൽ അനധികൃതമായി മരങ്ങൾ മുറിച്ച കേസുകളിലൊന്നിൽ ഇടക്കാല മുൻകൂർ ജാമ്യം നൽകിയതിന്റെ ബലത്തിൽ പ്രതി റോജി അഗസ്റ്റിൻ അന്വേഷണം തടസപ്പെടുത്തുന്നതായും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. മരം മുറിച്ചതു നിയമാനുസൃതമായാണെന്നും കൂടുതൽ പറഞ്ഞാൽ സർക്കാർ പ്രതിക്കൂട്ടിലാകുമെന്നും പ്രതിഭാഗം വാദിച്ചു.
മരംമുറിക്കേസിൽ മുൻകൂർ ജാമ്യം തേടി വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ഈ വാദപ്രതിവാദം.
കേസിന്റെ അന്വേഷണം തുടരുന്നതിനെന്താണ് തടസമെന്ന് ജസ്റ്റിസ് കെ. ഹരിപാൽ വാക്കാൽ ചോദിച്ചു. റോജിയുടെ സഹോദരന്മാരായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
വയനാട് ജില്ലയിൽ നിന്ന് സർക്കാരിന്റെ അറിവോടെ 600 കോടി രൂപയുടെ ഈട്ടിത്തടി മറ്റുള്ളവർ വെട്ടിക്കടത്തിയെന്നും ഇതു സൂക്ഷിച്ചിട്ടുള്ള സ്ഥലം കാണിച്ചു തരാമെന്നും പ്രതിഭാഗം പറഞ്ഞു. എന്നാൽ സർക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ഈ ആരോപണം നിഷേധിച്ചു. ഒട്ടേറെ രേഖകൾ പരിശോധിക്കേണ്ടതിനാൽ വീഡിയോ കോൺഫറൻസിംഗ് മുഖേനയല്ലാതെ വാദം നടത്താനാകുമോയെന്ന് ചോദിച്ച സിംഗിൾബെഞ്ച് ഇക്കാര്യം തീരുമാനിക്കാൻ ഹർജി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി.
സർക്കാരിന്റെ വാദം.
പൊതുതാത്പര്യമുള്ള കേസാണിത്
പ്രതികൾ ഭൂവുടമകളെ കബളിപ്പിച്ച് വൻതോതിൽ മരങ്ങൾ മുറിച്ചു കടത്തി.
400 വർഷം വരെ പഴക്കമുള്ള മരങ്ങൾ മുറിച്ചു കടത്തി.
റോജിക്കെതിരെ പത്തു കേസുകൾ നേരത്തേ നിലവിലുണ്ട്.
സഹോദരന്മാർ രണ്ടുപേർ റൗഡി ലിസ്റ്റിലുള്ളവരാണ്.
തങ്ങൾക്കെതിരെ കേസില്ലെന്ന് ഹർജിക്കാർ പറയുന്നത് ശരിയല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |