ന്യൂഡൽഹി: കൊവാക്സിന് അന്താരാഷ്‌ട്ര അനുമതി ഉറപ്പാക്കാൻ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി നിർമ്മാതാക്കളായ ഭാരത് ബയോടെക് ചർച്ച തുടങ്ങി. 25,800 പേരിൽ നടത്തിയ മൂന്നാം ക്ളിനിക്കൽ ട്രയൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊവാക്സിന് ഇന്ത്യയ്ക്ക് പുറത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടുന്നത്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽ കൊവാക്സിൻ എടുത്തവർക്ക് വിദേശ യാത്ര ചെയ്യാനാകില്ല. യു.എസ് അടക്കമുള്ള രാജ്യങ്ങളിൽ കൊവാക്സിൻ അടിയന്തര ഉപയോഗത്തിന് വിതരണം ചെയ്യാനും ലോകാരോഗ്യ സംഘടനയുടെ അനുമതി ആവശ്യമാണ്. ഇന്ത്യയിൽ ഒന്നും രണ്ടും ക്ളിനിക്കൽ ട്രയൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊവാക്സിന് അനുമതി നൽകിയത് വിവാദമായിരുന്നു. കൊവിഡിനെ പ്രതിരോധിക്കാനായി പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇടക്കാല അനുമതിയാണ് ഡ്രഗ് കൺട്രോളർ ജനറൽ നൽകിയത്. മൂന്നാം ഘട്ട ട്രയൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാരത് ബയോടെക് കൊവാക്സിന് സമ്പൂർണ അനുമതി തേടിയിട്ടുണ്ട്. എന്നാൽ 77 ശതമാനം മാത്രം ഫലപ്രാപ്തി ഉറപ്പ് നൽകുന്നതിനാൽ ഉടൻ സമ്പൂർണ അനുമതി ലഭിക്കുമോയെന്ന് വ്യക്തമല്ല.
രണ്ട് ഡോസ് ലഭിച്ചവർക്ക് ഇളവ്
രാജ്യത്ത് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് കൂടുതൽ ഇളവുകൾ നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇപ്പോൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പുറത്തിറങ്ങാൻ നിയന്ത്രണമുള്ള മുതിർന്ന പൗരൻമാർക്ക് അടക്കം രണ്ടു ഡോസ് എടുത്താൽ ഇളവുകൾ നൽകുന്നത് ആലോചനയിലാണെന്ന് കൊവിഡ് ഉന്നതാധികാര സമിതി മേധാവി ഡോ. വി.കെ. പോൾ പറഞ്ഞു. വിവാഹം പോലെ ആൾക്കൂട്ടമുള്ള ഇടങ്ങളിലും പരിപാടികളിലും രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് വൈകാതെ പ്രവേശനം എളുപ്പമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |