ചൈന പാഠം പഠിച്ചെന്നും സംയുക്ത സൈനിക മേധാവി
ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിറുത്തൽ കരാർ പാലിക്കുന്നുണ്ടെങ്കിലും ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നുകളും രാജ്യത്തേക്ക് കടത്തുന്നതായി സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ഇത്തരം പ്രവർത്തികൾ ആഭ്യന്തര സമാധാന പ്രക്രിയയെ തടസപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയിൽ വെടിനിറുത്തൽ കരാർ പാലിക്കുമ്പോൾ പാകിസ്ഥാനിലെ ജനങ്ങൾ ഉൾപ്രദേശങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് കാരണം പാകിസ്ഥാൻ വെടിനിറുത്തൽ കരാർ പാലിക്കുന്നുവെന്ന് പറയാനാവില്ല.
ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ചൈന പാഠം പഠിച്ചു. അതിർത്തിയിലെ ചൈനീസ് സൈനിക വിന്യാസത്തിലും മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മേയ്, ജൂൺ മാസങ്ങളിൽ ഗൽവാനിലും മറ്റും നടന്ന ഏറ്റുമുട്ടലുകൾക്ക് ശേഷമാണിത്. കുറച്ചുകാലത്തേക്ക് മാത്രമായി സൈനിക സേവനത്തിന് വരുന്നവരാണ് ചൈനീസ് സേനയിൽ അധികവും. ലഡാക്ക് പോലെയുള്ള മേഖലകളിൽ സൈനികനീക്കം നടത്തിയുള്ള പരിചയം അവർക്കില്ല.
മേഖലയിലെ ചൈനയുടെ എല്ലാ നീക്കങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്. ദുർഘടമായ ഭൂപ്രകൃതിയിൽ സേനാനീക്കത്തിന് ഇന്ത്യൻ സൈനികർക്ക് കഴിവുണ്ട്. പർവത മേഖലകളിൽ അവർക്ക് തുടർച്ചയായ പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020 ജൂൺ 15നാണ് കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ഇരുവിഭാഗം സൈനികരും ഏറ്റുമുട്ടിയത്. 20 ഇന്ത്യൻ സൈനികരും അതിലേറെ ചൈനീസ് സൈനികരും അന്ന് കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |