കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിന് കേസുള്ള ചലച്ചിത്ര സംവിധായിക അയിഷ സുൽത്താനയെ ഇന്നലെ എട്ടു മണിക്കൂർ ചോദ്യം ചെയ്ത ശേഷം ലക്ഷദ്വീപ് പൊലീസ് വിട്ടയച്ചു. കവരത്തി സ്റ്റേഷനിൽ രാവിലെ 10.30നാണ് അയിഷ ഹാജരായത്. ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഞായറാഴ്ച മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഫോൺ രേഖകൾ, ബാങ്ക് രേഖകൾ, നികുതി അടച്ചതിന്റെ രേഖകൾ തുടങ്ങിയവ ഇന്നലെ അന്വേഷണ സംഘം പരിശോധിച്ചു.
അറസ്റ്റ് ഉണ്ടാകില്ല എന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയെന്ന് അയിഷ സുൽത്താന പറഞ്ഞു. എന്റെ പിന്നിൽ ഏതെങ്കിലും രാജ്യങ്ങളുണ്ടോ, മറ്റ് സംഘടനകളുമായി ബന്ധമുണ്ടോ, മറ്റു രാജ്യങ്ങളിൽ നിന്ന് പണം എത്തുന്നുണ്ടോ, ജോലിയുടെ ഭാഗമായി ലഭിച്ച വരുമാനം, എന്തെങ്കിലും ബിസിനസ് ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അവർ പരിശോധിച്ചു. ജൈവായുധം എന്ന വാക്ക് എവിടെ നിന്നു കിട്ടി, ആരു പറഞ്ഞു തന്നു, ആരുടെയെങ്കിലും പ്രേരണ മൂലം പറഞ്ഞതാണോ എന്നീ കാര്യങ്ങളും ചോദിച്ചു. താൻ ഉദ്ദേശിച്ചത് അഡ്മിനിസ്ട്രേറ്ററെ മാത്രമാണെന്നും, പറഞ്ഞുവന്നപ്പോൾ ഘടന മാറിയത് തെറ്റിദ്ധാരണയിലേക്ക് നയിച്ചതാണെന്നും അന്വേഷണ സംഘത്തോട് പറഞ്ഞതായി അയിഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |