കടമ്പനാട് : കഴിഞ്ഞ ദിവസം അന്തരിച്ച കർണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാൾ സംഗീത പഠനം ആരംഭിച്ചത് അടൂരിൽ .പറക്കോട് സ്വദേശി പരമുപിള്ള ഭാഗവതരായിരുന്നു ആദ്യഗുരു . പിന്നീട് ചെങ്കോട്ട സ്വദേശി വൈദ്യനാഥയ്യരുടെ ശിഷ്യത്വം സ്വീകരിച്ചു. ഇളമണ്ണൂർ, മാരൂർ , വടക്കടത്തുകാവ് സ്കൂളുകളിലായി ആറ് വർഷത്തോളം സംഗീതവും സംസ്കൃതവും അഭ്യസിച്ചു. മൂന്നുവർഷം മുമ്പ് ആകാശവാണി തിരുവനന്തപുരം സ്റ്റേഷൻ ഡയറക്ടർ പറക്കോട് ഉണ്ണികൃഷ്ണനുമായി പൊന്നമ്മാൾ നടത്തിയ സംഭാഷണത്തിലൂടെയാണ് അവരുടെ അടൂർ ബന്ധം അറിയുന്നത്. പാറശാല സ്കൂളിലെ ഹെഡ്മാസ്റ്റർ മഹാദേവയ്യർക്ക് അടൂരിലെ ഇളമണ്ണൂർ സ്കൂളിലേക്ക് സ്ഥലംമാറ്റമായപ്പോൾ അദ്ദേഹം കുടുംബത്തെയും ഒപ്പം കൂട്ടി . നാല് മക്കളിൽ മൂന്നാമത്തവളായിരുന്നു പൊന്നമ്മാൾ. സ്കൂളിനടുത്തുള്ള ഒരു വീട്ടിലായിരുന്നു താമസം . വീട്ടു പേര് കൃത്യമായി ഓർക്കുന്നില്ലന്നും ഒരു കുളത്തിനടുത്തായിരുന്നു എന്നുമാണ് പൊന്നമ്മാൾ തന്നോട് പറഞ്ഞതെന്ന് പറക്കോട് ഉണ്ണികൃഷ്ണൻ ഒാർക്കുന്നു. രണ്ടാം ക്ലാസിൽ ചേർന്ന പൊന്നമ്മാളിന്റെ പാട്ടുകേട്ട് വീട്ടുടമയാണ് കുട്ടിയെ സംഗീതം പഠിപ്പിക്കാൻ പരമു പിള്ള ഭാഗവതരെ ഏർപ്പാടുചെയ്തത്. അന്ന് ഏഴ് വയസ് .മൂന്നു വർഷത്തോളം അദ്ദേഹം പഠിപ്പിച്ചു. ആയിടയ്ക്ക് ചെങ്കോട്ട സ്വദേശി വൈദ്യനാഥയ്യർ എസ്റ്റേറ്റ് ജോലിക്കായി ഇളമണ്ണൂരിലെത്തി. മഹാദേവയ്യർ കുടുംബവുമായി പരിചയത്തിലായ വൈദ്യനാഥയ്യർ സംഗീതജ്ഞൻ കൂടിയായിരുന്നു . പിന്നീട് അദ്ദേഹമാണ് പൊന്നമ്മാളിനെ സംഗീതം അഭ്യസിപ്പിച്ചത്. ഇതിനിടെ മാരൂരിൽ നീലകണ്ഠശാസ്ത്രി നടത്തിയിരുന്ന സംസ്കൃത സ്ക്കൂളിൽ ചേർന്ന് സംസ്കൃത പഠനം തുടങ്ങി. വടക്കടത്തുകാവ് സംസ്കൃത സ്കൂളിലും കുറച്ചുകാലം പഠിച്ചു. അവിടെയൊരു ബ്രാഹ്മണമഠത്തിലായിരുന്നു അക്കാലത്ത് താമസം . മഹാദേവയ്യർക്ക് നാട്ടിലേക്ക് സ്ഥലം മാറ്റമായപ്പോഴാണ് കുടുംബം ഇവിടെനിന്ന് പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |