തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ കൊവിഡ് വ്യാപന നിരക്കനുസരിച്ചുള്ള ലോക്ക് ഡൗൺ തരംതിരിവിൽ മാറ്റം വരുത്തി സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അർദ്ധരാത്രിയോടെ നിലവിൽ വന്നു. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങൾ എ കാറ്റഗറിയിലും എട്ടുമുതൽ 16 വരെ ബി കാറ്റഗറിയിലും 16 മുതൽ 24 വരെ സി കാറ്റഗറിയിലും 24നു മുകളിൽ ഡി കാറ്റഗറിയിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇളവുകൾ, നിയന്ത്രണങ്ങൾ
എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപന പരിധിയിൽ സർക്കാർ ഓഫീസുകളും കമ്പനികളും കമ്മിഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 50% ജീവനക്കാരുമായി പ്രവർത്തിക്കാം. സി കാറ്റഗറിയിൽപെടുന്ന സ്ഥലങ്ങളിൽ 25% പേർ. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം.
എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താം.
എ, ബി, സി കാറ്റഗറികളിൽ സൂപ്പർ മാർക്കറ്റുകളിൽ 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകൾ എന്ന കണക്കിൽ മാത്രം പ്രവേശനം. കടകളുടെ വിസ്തീർണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണം.
കാറ്റഗറി ഡിയിൽപെടുന്ന സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ എല്ലാ ദിവസവുമുണ്ടാകും.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളിൽപെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്കു സ്റ്റോപ്പ് ഉണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |