സ്വർണക്കടത്ത് സംഘത്തിൽ കൂടുതൽ പേർ
കണ്ണൂർ: കോഴിക്കോട് രാമനാട്ടുകരയിലെ വാഹനാപകടത്തിലെ ദുരൂഹത വർദ്ധിപ്പിച്ച് പൊലീസ് അന്വേഷണത്തിൽ സ്വർണക്കടത്ത് സംഘത്തെ ചൊല്ലിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തായി. കൊടുവള്ളിയിലേക്ക് സ്വർണ്ണം കടത്തുന്ന സംഘത്തെ പിടിക്കാനുള്ളത് താമരശേരി സ്വദേശി മൊയ്തീന്റെ ക്വട്ടേഷനാണ് എന്ന വിവരമാണ് പൊലീസിന് ഒടുവിൽ ലഭിച്ചത്. ആദ്യഘട്ടത്തിൽ ലഭിച്ച വിവരം പോലെ 15 പ്രതികളിൽ അധികം പേർ ഈ ക്വട്ടേഷനിൽ പങ്കാളികൾ ആയിട്ടുണ്ടെന്നും ഇതിനകം വ്യക്തമായി.
25 ലക്ഷത്തിന്റെ ക്വട്ടേഷൻ
25 ലക്ഷം രൂപയ്ക്കായണ് മൊയ്തീൻ ക്വട്ടേഷൻ നൽകിയത്. അതിനാൽ തന്നെ മൂന്ന് സംഘങ്ങളെയാണ് മൊയ്തീൻ നിയോഗിച്ചത്. ക്വട്ടേഷൻ സംഘങ്ങൾക്ക് പരസ്പരം പരിചയമില്ലായിരുന്നു. ഇവരെല്ലാം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പരിചയപ്പെട്ടത്. പ്രതികളെ ചോദ്യം ചെയ്തതിനിടെ ലഭിക്കുന്ന മറുപടികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ ഈ നിഗമനത്തിലെത്തിച്ചത്. നിലവിൽ യു.എ.ഇയിൽ കഴിയുന്ന മൊയ്തീൻ സ്ഥിരമായി നാട്ടിലേക്ക് സ്വർണം കടത്തുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ കടത്തുന്ന സ്വർണം പലവട്ടം ഇതര കവർച്ചാ സംഘങ്ങൾ കൊള്ളയടിച്ചു പോയിട്ടുണ്ട്. ഇതിന് പ്രതികാരമെന്നോണമാണ് ചെർപ്പുളശേരി സംഘത്തിന് മൊയ്തീൻ ക്വട്ടേഷൻ കൊടുത്തത്.
ഇര വഴുതിപ്പോകാതിരിക്കാൻ ഒന്നിലേറെ ടീമിന് ക്വട്ടേഷൻ കൊടുക്കുകയും ഇവരെ ഏകോപിപ്പിക്കാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കി തന്ത്രപരമായായിരുന്നു ഇടപെടൽ. സ്വർണം കൊള്ളയടിക്കാൻ ലോറിയടക്കം ഏർപ്പെടുത്തിയെന്ന സന്ദേശം ഇവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇത് നിർണായകമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശി ഷഫീഖിൽ നിന്ന് 1.11കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
കൊടുവള്ളി, ചെർപ്പുളശ്ശേരി സംഘങ്ങൾക്ക് പുറമെ മറ്റു ചില സ്വർണ്ണക്കടത്ത് ഗ്രൂപ്പുകളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. കണ്ണൂർ, പെരുമ്പാവൂർ അടക്കം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചില സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്കും ഇതിൽ പങ്കുണ്ട്. പ്രതികളെ ചോദ്യം ചെയ്തതോടെ നിർണ്ണായക വിവരമാണ് ലഭിക്കുന്നത്. ഇതോടൊപ്പം ചെർപ്പുളശ്ശേരിയിലെ സ്വർണക്കടത്ത്, ഗുണ്ടാസംഘങ്ങൾക്കെതിരെ പ്രദേശത്ത് നിന്ന് കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ട്. പലരെയും ഭീഷണിപ്പെടുത്തി പല വസ്തുക്കളും ഇവർ സ്വന്തമാക്കിയെന്നതാണ് പരാതികളിലേറെയും. വാഹനമോഷണം, മർദ്ദനം, ഭീഷണിപ്പെടുത്തൽ എന്നിവയാണ് ഇവരുടെ രീതി. ചരൽ ഫൈസൽ ഉൾപ്പെടെയുള്ളവരെ ഭയന്ന് മിക്കവരും പരാതി നൽകുന്നില്ല. പരാതി നൽകിയവർ വധഭീഷണി ഉൾപ്പെടെ നേരിടുന്നുമുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധമടക്കം ഉള്ളവരാണ് പ്രതികളെന്നും ആരോപണം ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |