ആലപ്പുഴ : ലോക്ക് ഡൗണിനെത്തുടർന്ന് പഴ വിപണിയിലുണ്ടായ ഇടിവ് കർഷകർക്കും കച്ചവടക്കാർക്കും തിരിച്ചടിയായി. അവശ്യ ഇനങ്ങളുടെ വിഭാഗത്തിൽപ്പെടുന്നതിനാൽ കടകൾ തുറന്നു പ്രവർത്തിച്ചിരുന്നെങ്കിലും പഴങ്ങൾക്ക് ആവശ്യക്കാർ കുറവായിരുന്നെന്ന് കച്ചവടക്കാർ പറയുന്നു. ലോക്ക് ഡൗണിലെ തൊഴിൽ നഷ്ടം കാരണം വരുമാനത്തിലുണ്ടായ ഇടിവാണ് കടകളിലെത്തുന്നവരുടെ എണ്ണം കുറഞ്ഞതിനു പിന്നിൽ.
മാസങ്ങളോളം നീണ്ട കൃഷിക്കുശേഷം വിളവെടുത്തുകഴിയുമ്പോൾ തുച്ഛമായ വിലയ്ക്ക് പഴങ്ങൾ വിറ്റഴിക്കേണ്ട ഗതികേടിലാണ് കർഷകർ. ഏപ്രിൽ ആദ്യം കിലോയ്ക്ക് 44 രൂപ വരെയുണ്ടായിരുന്ന പൈനാപ്പിൾ ഇപ്പോൾ പത്തുരൂപയ്ക്ക് വരെ വിൽക്കുന്നുണ്ട്. എ ക്ലാസ് വിഭാഗത്തിലെ പൈനാപ്പിളിന് 20 രൂപയേയുള്ളൂ. ലക്ഷക്കണക്കിന് രൂപയുടെ പൈനാപ്പിളാണ് പലസ്ഥലത്തും വിളവെടുക്കാനാവാതെ നശിച്ചിച്ചത്.
വിളവെടുപ്പ് പ്രതിസന്ധിയിലായതോടെ ബാങ്ക് ലോൺ എടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്തവർ കടക്കെണിയിലായി. തുടർച്ചയായ വേനൽമഴ മൂലം ഇത്തവണ റംബൂട്ടാനും മാംഗോസ്റ്റീനും കാലം തെറ്റിയാണ് പൂത്തത്. സീസണിൽ നല്ല വില ലഭിക്കുന്ന റംബൂട്ടാൻ ഇക്കുറി വിപണിയിലിടം പിടിക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. ഇവയെക്കൂടാതെ ആപ്പിൾ, ഓറഞ്ച്, മുന്തിരി തുടങ്ങിയവയോടുള്ള പ്രിയവും ഉപഭോക്താക്കൾക്ക് കുറഞ്ഞിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. മുമ്പ് വഴിയോരക്കച്ചവടം പൊടിപൊടിച്ചിരുന്നെങ്കിലും ഇപ്പോൾ അതിനും കഴിയുന്നില്ല. ജില്ലയിൽ കഞ്ഞിക്കുഴിയിൽ ജൈവകർഷകർ വിളയിച്ച പഴങ്ങൾ മഴകാരണം കിട്ടിയ വിലക്കാണ് കർഷകർ വിറ്റഴിച്ചത്.
വിവിധ ഇനം പഴങ്ങളുടെ വില
(കിലോഗ്രാമിന് )
# ആപ്പിൾ........................₹220
# ഗോൾഡ് മുന്തിരി...... ₹140
# പച്ച മുന്തിരി...............₹100
# കറുത്ത മുന്തിരി.........₹80
# ഓറഞ്ച് .......................₹120
# മാതളം........................₹150
# തണ്ണിമത്തൻ..............₹20
# ഏത്തൻ.....................₹40
# ഞാലിപ്പൂവൻ..............₹40
# റോബസ്റ്റ.....................₹30
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |