ഹോങ്കോംഗ്: ചൈനയിൽ പുതുതായി നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമത്തിനു മുന്നിൽ ബലിയാടായി ഹോങ്കോംഗിലെ പ്രസിദ്ധമായ ആപ്പിൾ ഡെയ്‌ലി. ദേശീയ സുരക്ഷാനിയമപ്രകാരം സർക്കാർ ആപ്പിൾ ഡെയ്‌ലിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതാണ് അടച്ചു പൂട്ടലിന് കാരണമായത്. നെക്സ്റ്റ് മീഡിയ എന്ന കമ്പനിയുടെ ഉപസ്ഥാപനമായിട്ടു പ്രവർത്തിക്കുന്ന ആപ്പിൾ ഡെയ്‌ലി ഹോങ്കോംഗിലെ ഏറ്റവും ജനപ്രീയമായ പത്രങ്ങളുലൊന്നാണ്. കുറച്ച് ദിവസങ്ങൾ പ്രവർത്തിക്കാനുള്ള പണംകൂടിയേ അവശേഷിക്കുന്നുള്ളൂവെന്നും മാസാവസാനം വരെ പ്രവർത്തിക്കാൻ കഴിയുമെന്ന് നേരത്തേ കമ്പനിയുടെ ഭരണ സമിതി വ്യക്തമാക്കിയിരുന്നു. എന്നാൽ മാസാവസാനം വരെ കാത്തു നിൽക്കാതെ ഇന്ന് ആപ്പിൾ ഡെയ്‌ലിയുടെ അവസാന എഡിഷൻ പ്രിന്റ് ചെയ്യുമെന്ന് മാനേജ്മെന്റ് ആറിയിച്ചു. ഇതോടെ 26 വർഷം പാരമ്പര്യമുള്ള രാജ്യത്തെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ഉറച്ച ശബ്ദമാണ് നിലയ്ക്കുന്നത്. 2019 ൽ ഹോങ്കോംഗിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് ആപ്പിൾ ഡെയ്‌ലിയുടെ ഉടമയായ ജിമ്മി ലായെ ജയിലിലടച്ചിരിക്കുകയാണ്. എന്നാൽ ഇതിന് ശേഷവും ചൈനീസ് സർക്കാരിൽ നിന്ന് പല തരത്തിലുള്ള പ്രതികാര നടപടികൾ നേരിട്ടെങ്കിലും അതിലൊന്നും തളരാതെ ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ തുടങ്ങിയതോടെയാണ് ആപ്പിൾ സർക്കാരിന്റെ കണ്ണിൽ കരടായി മാറുന്നത്. ഇതിനെ തുടർന്നാണ് ദേശീയ സുരക്ഷാ നിയമത്തിന്റെ മറവിൽ വിദേശ ശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്ന് ആരോപിച്ച് ആപ്പിൾ ഡെയ്‌ലിയിൽ റെയ്ഡ് നടത്തിയത്. റെയ്ഡിനെ തുടർന്ന് പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ്, ഡയറക്ടർമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കമ്പനിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതോടെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വഴിയില്ലാത്തതിനാലാണ് പത്രം അടച്ചു പൂട്ടുന്നതെന്ന് ജിമ്മി ലായുടെ മുഖ്യ ഉപദേശകൻ മാർക് സിമോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |