പോളണ്ടിനെ 3-2ന് തോൽപ്പിച്ച സ്വീഡൻ ഇ ഗ്രൂപ്പ് ജേതാക്കൾ
സെവിയ്യ : ഈ യൂറോ കപ്പിലെ ഏറ്റവും വലിയ വിജയമാർജിൻ കണ്ടെത്തിയ സ്പെയ്ൻ സ്ളൊവാക്യയെ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് തകർത്ത് ഇ ഗ്രൂപ്പിലെ രണ്ടാമന്മാരായി പ്രീ ക്വാർട്ടറിലേക്ക് കടന്നു. ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ സ്പെയ്ൻ ആരാധകരുടെ നിരാശയകറ്റിയ പ്രകടനമാണ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പുറത്തെടുത്തത്.
ഒരു പെനാൽറ്റി മിസാക്കിയ ശേഷമാണ് സ്പെയ്നിന് അഞ്ചുഗോൾ വിജയം നേടാനായത്. ഇതിൽ രണ്ടെണ്ണം സ്ളൊവാക്യൻ താരങ്ങൾ സെൽഫായി സമ്മാനിച്ചതായിരുന്നു. 12-ാം മിനിട്ടിൽ അൽവാരോ മൊറാട്ടയെടുത്ത പെനാൽറ്റി കിക്ക് സേവ് ചെയ്ത സ്ളൊവാക്യൻ ഗോളി ദുബ്രാവ്ക അബദ്ധത്തിൽ വഴങ്ങിയ സെൽഫ് ഗോളാണ് സ്പെയ്നിന് സ്കോർ ബോർഡ് തുറക്കാൻ വഴിയൊരുക്കിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ലാപോർട്ടെ കൂടി സ്കോർ ചെയ്തതോടെ ആതിഥേയർ 2-0ത്തിന് ലീഡു ചെയ്തു.
56-ാം മിനിട്ടിൽ പബ്ളോ സറാബിയയാണ് മൂന്നാം സ്പാനിഷ് ഗോൾ നേടിയത്. ജോർഡി അൽബയാണ് വഴിയൊരുക്കിയത്. 66-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് തൊട്ടടുത്ത മിനിട്ടിൽ ഫസ്റ്റ് ബാൾടച്ചുതന്നെ ഗോളാക്കി മാറ്റി. സറാബിയയാണ് അസിസ്റ്റ് ചെയ്തത്. 71-ാം മിനിട്ടിൽ കുക്‌ലയുടെ സെൽഫ് ഗോളിലൂടെയാണ് സ്പെയ്ൻ പട്ടിക പൂർത്തിയാക്കിയത്.
ഈ വിജയത്തോടെ സ്പെയ്നിന് മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചുപോയിന്റായി. സ്വീഡനോടും പോളണ്ടിനോടും സ്പെയ്ൻ സമനില വഴങ്ങിയിരുന്നു. ഇന്നലെ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പോളണ്ടിനെ 3-2ന് കീഴടക്കിയ സ്വീഡനാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. ഇരട്ട ഗോൾ നേടിയ ഫോസ്ബെർഗും ഒരു ഗോളടിച്ച ക്ളേയ്സനുമാണ് സ്വീഡന് വിജയം നൽകിയത്. പോളണ്ടിന്റെ രണ്ടുഗോളുകളും നേടിയത് റോബർട്ട് ലെവൻഡോവ്സ്കിയാണ്.
രണ്ടാം മിനിട്ടിൽ ഫോസ്ബെർഗാണ് സ്കോറിംഗ് തുടങ്ങിവച്ചത്.ആദ്യ പകുതിയിൽ ഈ ഗോളിന് സ്വീഡൻ മുന്നിട്ടുനിന്നു. 59-ാം മിനിട്ടിൽ ഫോസ്ബെർഗ്തന്നെ ലീഡുയർത്തി. 61-ാം മിനിട്ടിൽ ലെവാൻഡോവ്സ്കി തിരിച്ചടി തുടങ്ങി. 84-ാം മിനിട്ടിൽ വീണ്ടും ലെവാൻഡോവ്സ്കി വലകുലുക്കിയതോടെ കളി 2-2ന് സമനിലയിലായി. രണ്ടാം പകുതിയുടെ ഇൻജുറിടൈമിലാണ് ക്ളേയ്സൻ വിജയഗോൾ നേടിയത്. സ്വീഡന് ഏഴുപോയിന്റായപ്പോൾ പോളണ്ട് പുറത്തായി. സ്ളൊവാക്യയാണ് മൂന്നാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |