അഞ്ചൽ: വീട്ടുമുറ്റത്തെ മീൻവളർത്തൽ ടാങ്കിൽ വീണ് പാലമുക്ക് വലിയകാട്ടിൽ വീട്ടിൽ വിഷ്ണു - ശ്രുതി ദമ്പതികളുടെ മകൻ ശ്രേയസ് (ഒന്നര വയസ്) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
വീടിനടുത്ത് പനച്ചവിളയിൽ അലങ്കാര മത്സ്യ വില്പനകേന്ദ്രം നടത്തുകയാണ് വിഷ്ണു. അപകടം നടന്ന സമയത്ത്, കുട്ടിയെ തൊട്ടിലിൽ ഉറക്കി കിടത്തിയശേഷം ശ്രുതി വിഷ്ണുവിന് ആഹാരവുമായി പോയിരിക്കുകയായിരുന്നു. വിഷ്ണുവിന്റെ മാതാവും കുട്ടിയുടെ മൂത്ത സഹോദരൻ ഏഴുവയസുള്ള ശ്രാവണും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശ്രാവൺ ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടിലിൽ നിന്ന് ഇറങ്ങിയ കുട്ടി വീടിനോട് ചേർന്ന ടാങ്കിന് സമീപത്ത് എത്തിയപ്പോൾ വഴുതി വെള്ളത്തിൽ വീണു. മത്സ്യം വളർത്തുന്നതിന് വീടിന് മുന്നിൽ സിമന്റ് വാട്ടർ ടാങ്കുകൾ നിർമ്മിച്ചിട്ടുണ്ട്.
ശ്രുതി തിരികെയെത്തിയപ്പോൾ തൊട്ടിലിൽ കുട്ടിയെ കണ്ടില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ മീൻ കുളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ അമ്മൂമ്മയാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിളി കേട്ടെത്തിയ നാട്ടുകാരും മാതാപിതാക്കളും ചേർന്ന് കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും. അഞ്ചൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |