തിരുവനന്തപുരം: കുട്ടനാട്ടിലെ ശരാശരി പ്രാരാബ്ധക്കാരുടെ പ്രതിനിധിയായ ബെന്നി ജീവിതം പച്ചപിടിപ്പിക്കാനുള്ള കുറുക്കുവഴിയായി അഞ്ചു ലക്ഷം രൂപ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. പക്ഷേ, പറഞ്ഞസമയത്ത് സ്ത്രീധനം കിട്ടിയില്ല. അതിന്റെ പേരിൽ ഭാര്യയെ അവരുടെ വീട്ടിൽക്കൊണ്ടുപോയി വിട്ടു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന സിനിമയിലെ കഥാസന്ദർഭമാണിത്. സ്ത്രീധനത്തിന്റെ പേരിൽ ഉപേക്ഷിക്കപ്പെടുന്ന ഡെയ്സിക്ക് ലോട്ടറി അടിക്കുന്ന അതിഭാവുകത്വത്തിൽ നിന്നാണ് പിന്നെ സിനിമ മുന്നോട്ടു പോകുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ ഉപേക്ഷിക്കുന്നതുവരെയുള്ള കഥാസന്ദർഭം അന്നും അതിനു മുമ്പും ഇപ്പോഴും ആവർത്തിക്കപ്പെടുന്ന ജീവിതചിത്രം തന്നെയാണ്. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീധനത്തെ ഉൾക്കൊള്ളുന്ന ശരാശരി മലയാളിയുടെ മനസ് തന്നെയാണ് ആ സിനിമ പറയുന്നത്.
വിവാഹത്തിൽ ഒഴിവാക്കാൻ കഴിയാത്തതാണ് സ്ത്രീധനം എന്ന് അടിവരയിടുന്ന ചില ടെലിവിഷൻ പരമ്പരകളുമുണ്ട്. സീനുകൾക്കിടയിൽ പരാമർശിക്കുന്നതല്ലാതെ സ്ത്രീധനത്തെ പ്രധാന കഥാവിഷയമായി അവതരിപ്പിച്ച സിനിമകൾ പക്ഷേ, കുറവാണ്. സ്ത്രീധനം കടന്നുവരുന്നുണ്ടെങ്കിലും സിബിമലയിൽ സംവിധാനം ചെയ്ത മാലയോഗം ബ്രോക്കർമാരിലൂടെയാണ് പുരോഗമിക്കുന്നത്. സ്ത്രീധനം മുഴനീള പ്രമേയമാക്കിയത് 'സ്ത്രീധനം' എന്ന പേരിലുള്ള സിനിമയാണ്. സീരിയലുകൾ സജീവമല്ലാതിരുന്ന കാലത്ത് ആഴ്ചപ്പതിപ്പുകളിലെ തുടർനോവലുകളായിരുന്നു ചർച്ച ചെയ്യപ്പെട്ടിരുന്നത്. അത്തരമൊരു നോവലാണ് സ്ത്രീധനം എന്ന സിനിമയായി മാറിയത്.
നിങ്ങളുടെ കുട്ടിക്ക് നിങ്ങൾ എന്തു കൊടുക്കും? ഈ ചോദ്യം നിരവധി സിനിമകളിൽ സംഭാഷണത്തിനിടയിലുണ്ട്. ഇന്ത്യൻ റൂപ്പി എന്ന സിനിമയിൽ ഇതേ ചോദ്യത്തിന് തിലകൻ അവതരിപ്പിച്ച കഥാപാത്രം നൽകുന്ന മറുപടി ഇതാണ്: ''ഇപ്പോഴും ഈ രീതികളൊന്നും മാറിയില്ല എന്നത് ബഹുവിചിത്രമാണേ. രക്ഷിതാക്കൾ തമ്മിൽ ഉറപ്പിക്കുന്ന കച്ചവട ഉടമ്പടിയാണോ സത്യത്തിൽ വിവാഹം. ആണും പെണ്ണും പരസ്പരം മനസറിഞ്ഞ് എടുക്കേണ്ട തീരുമാനമാകേണ്ടേ അത്. പ്രായമായ ആളുകളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, മുൻതലമുറ ചെയ്തത് അവരും ആവർത്തിക്കുന്നു എന്നു മാത്രം. പക്ഷേ, ചെറുപ്പക്കാരുടെ കാര്യമാണ് കഷ്ടം. അവരിനി ചെയ്യേണ്ടത് പെൺകുട്ടിയെ കാണുമ്പോൾ എനിക്ക് നിന്നെ ഇഷ്ടമാണ് എന്നു പറയുന്നതിനു മുമ്പ് നിന്റെ വീട്ടുകാരുടെ ആസ്തി എത്രയെന്ന് ചോദിക്കുന്നതാകും നല്ലത്. അപ്പോൾ പിന്നെ കാര്യങ്ങൾ ഈസിയായല്ലോ...''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |