തിരുവനന്തപുരം: കേരളത്തിൽ സംഘടന തലത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങുന്ന കോൺഗ്രസിൽ ട്രാൻസ്‌ജൻഡർ വിഭാഗത്തിൽ നിന്നൊരാൾ കെ പി സി സി നിർവാഹക സമിതിയിലെത്തുമെന്ന് സൂചന. ഇക്കാര്യം പാർട്ടിയുടെ സജീവ പരിഗണനയിലുണ്ടെന്ന് നേതൃത്വം കേരളകൗമുദി ഓൺലൈനിനോട് വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം ചേർന്ന രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ട്രാൻസ്‌ജൻഡർ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അരുണിമ സുൽഫിക്കർ തങ്ങൾക്കും കെ.പി.സി.സിയിൽ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അദ്ധ്യക്ഷൻ കെ.സുധാകരന് കത്ത് നൽകി. ട്രാൻസ്‌ജൻഡർ കോൺഗ്രസിലെ ഒരാളെ കെ പി സി സി ഭാരവാഹിയാക്കണമെന്നാണ് ആവശ്യം. ട്രാൻസ്‌ജൻഡർ കോൺഗ്രസിന്‍റെ ആവശ്യത്തോട് ശ്രമിക്കാമെന്നായിരുന്നു സുധാകരന്‍റെ മറുപടി.
വനിതകൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനും പത്ത് ശതമാനം സംവരണമുണ്ടാകുമെന്ന് ഇന്നലെ കെ പി സി സി അദ്ധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. കെ പി സി സി ഭാരവാഹിയായി ഒരു ട്രാൻസ്‌ജൻഡറിനെ ഉൾപ്പെടുത്തിയാൽ പാർട്ടിക്ക് അത് മുതൽക്കൂട്ടാകുമെന്നും പുരോഗമനപരമായി ചിന്തിക്കുന്ന ഒരു വിഭാഗം സംഘടനയിലോട്ട് അടുക്കുമെന്നും വാദിക്കുന്ന വലിയൊരു വിഭാഗം കോൺഗ്രസിനകത്ത് തന്നെയുണ്ട്. ചരിത്രപരമായ തീരുമാനം നടപ്പായാൽ രാഷ്‌ട്രീയ പാർട്ടികൾക്കിടയിൽ തന്നെയത് വിപ്ലവകരമായ തീരുമാനമായിരിക്കുമെന്ന് ചില കോൺഗ്രസ് നേതാക്കളും പറയുന്നു. എന്നാൽ ഗ്രൂപ്പുകളെയെല്ലാം മെരുക്കിയെടുത്ത് 51 അംഗ സമിതിയുണ്ടാക്കുമ്പോൾ ട്രാൻസ്‌ജൻഡേഴ്‌സിന് എങ്ങനെ ഇടം നൽകുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
ചിന്താഗതി മാറാൻ
സമൂഹത്തിൽ ഒട്ടനവധി അവഗണനകൾ സഹിക്കുന്ന വിഭാഗമാണ് ട്രാൻസ്‌ജൻഡേഴ്‌സ്. ചരിത്രത്തിൽ ഇടം നേടുന്ന തീരുമാനം കെ പി സി സി എടുക്കണമെന്നാണ് പാർട്ടി അദ്ധ്യക്ഷന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി അത്തരമൊരു തീരുമാനമെടുത്താൽ സമൂഹം ഞങ്ങളെ കൂടുതൽ അംഗീകരിക്കും. സംസ്ഥാനതലത്തിൽ നിന്നൊരാളെ കെ പി സി സി നിർവാഹക സമിതിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. മുല്ലപ്പളളി രാമചന്ദ്രൻ കെ പി സി സി അദ്ധ്യക്ഷനായിരുന്നപ്പോഴാണ് ട്രാൻസ്‌ജൻഡർ കോൺഗ്രസ് ആരംഭിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ താഴെതട്ടിലെത്തുമ്പോൾ ചിലയിടങ്ങളിൽ ഞങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന് ഞങ്ങളെ ഉൾക്കൊളളാൻ സാധിക്കുന്നുണ്ട്. താഴെതട്ടിലെ ചിന്താഗതി മാറണമെങ്കിൽ ഒരാളെ നേതൃത്വത്തിലെത്തിച്ച് നേതാക്കൾ മാതൃക കാട്ടണം.
അരുണിമ സുൽഫിക്കർ
ട്രാൻസ്‌ജൻഡർ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ
സജീവ പരിഗണനയിൽ
ഇന്നലെ ചേർന്ന രാഷ്‌ട്രീയകാര്യ സമിതിയിൽ മാനദണ്ഡങ്ങൾ മാത്രമാണ് തീരുമാനിച്ചത്. ഏതൊക്കെ വിഭാഗങ്ങളെ എത്തരത്തിൽ ഉൾപ്പെടുത്തണമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷമേ അക്കാര്യത്തിൽ തീരുമാനമുണ്ടാവുകയുളളൂ. ട്രാൻസ്‌ജൻഡേഴ്‌സ് കോൺഗ്രസിന്‍റെ ആവശ്യം പാർട്ടിയുടെ സജീവ പരിഗണനയിലുണ്ട്. 51 അംഗ സമിതിയിൽ 23 പേരാണ് നിർവാഹക സമിതിയിൽ വരുന്നത്. സ്‌ത്രീകൾക്ക് പത്ത് ശതമാനം സംവരണം വരുമ്പോൾ 23 പേരിൽ രണ്ട് പേർ സ്‌ത്രീകളായിരിക്കും. വനിത സംവരണത്തിന്‍റെ ക്വാട്ടയ്‌ക്കകത്ത് നിന്നുതന്നെ ട്രാൻസ്‌ജൻഡേഴ്‌സിനെ ഉൾപ്പെടുത്തണമോ അതോ അവർക്ക് പ്രത്യേക പരിഗണന നൽകണമോയെന്ന കാര്യം നേതൃത്വം ആലോചിച്ച് തീരുമാനിക്കും.
കൊടിക്കുന്നിൽ സുരേഷ് എം പി
കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |