തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിൽ ഇനി അടിമുടി മാറ്റങ്ങളുടെ കാലമാണ്. എന്താടായെന്ന് ചോദിച്ചാൽ പോടായെന്ന് തിരിച്ച് പറയുന്ന കണ്ണൂർ ശൈലിയാണ് ഇനി കോൺഗ്രസിൽ. കേരളം ഒട്ടാകെ വേരുറപ്പുളള സി പി എമ്മിന്‍റെ സംഘടന സംവിധാനത്തിനും ബി ജെ പിയുടെ കേഡർ ശൈലിയോടും മത്സരിച്ച് വിജയിക്കാൻ സുധാകരൻ തലപ്പത്തേ വന്നേ മതിയാകൂവെന്നത് കോൺഗ്രസ് അണികൾക്ക് നേരത്തെ അറിയാവുന്ന കാര്യമായിരുന്നു. അതുകൊണ്ടാണ് അവർ സൈബർ പേരാളികളായി സുധാകരന് വേണ്ടി മുറവിളി കൂട്ടിയത്. എല്ലാ എതിർപ്പും മറികടന്ന് സുധാകരനെന്ന ഒറ്റപേരിൽ ഹൈക്കമാൻഡ് എത്തിനിന്നതിനു പിന്നിലെ കാരണവും ഇതുതന്നെ.
പറയുന്നത് പ്രവർത്തിച്ച് കാണിക്കുന്നതാണ് സുധാകരന്‍റെ ശൈലി. തുടക്കത്തിൽ കല്ലുകടിയായി നിന്ന ഗ്രൂപ്പ് നേതാക്കന്മാരെ മെരുക്കിയെടുത്താണ് സുധാകരൻ 51 അംഗ നിർവാഹകസമിതി രൂപീകരിക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ഇതോടെ സെമി കേഡർ സംവിധാനവും കടന്ന് കോൺഗ്രസ് കേഡർ സ്വഭാവത്തിലേക്ക് മാറുമെന്ന് ഏതാണ്ട് ഉറപ്പായി.
പാർട്ടി ഘടനയിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച വിവരം സുധാകരൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ജംബൊ സമിതികൾ വേണ്ടെന്ന നിലപാടിൽ ആർക്കും വിസമ്മതമില്ലായിരുന്നു. പുതിയ നേതൃത്വവുമായി യോജിച്ച് മുന്നോട്ടു പോകാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. തങ്ങളോടൊപ്പം നിൽക്കുന്നവരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായതിനാൽ സുധാകരൻ-സതീശൻ കൂട്ടുകെട്ടിനെ എതിർക്കാൻ ഗ്രൂപ്പുകൾ തയ്യാറാകില്ല.
പാർട്ടിയുടെ ആശയാടിത്തറ ബലപ്പെടുത്തുന്നതിന് പാർട്ടി സ്‌കൂൾ കൂടിയേ തീരൂവെന്നാണ് സുധാകരന്‍റെ പക്ഷം. ഇതുവഴി പാർട്ടിയംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയാമെന്നാണ് ലക്ഷ്യം. ചാനൽ ചർച്ചകളിൽ വിരുദ്ധ നിലപാടുകൾ ഭാരവാഹികൾതന്നെ എടുക്കാതിരിക്കാനാണ് സി പി എം മാതൃകയിൽ പാർട്ടി ഓഫീസിൽനിന്ന് ചാനലുകളിലേക്ക് പ്രതിനിധികളെ അയക്കുന്ന സമ്പ്രദായം തുടങ്ങുന്നത്.
വാർഡ്, ബൂത്ത് കമ്മിറ്റികൾക്ക് താഴെയായി അയൽക്കൂട്ടങ്ങൾ തുടങ്ങാൻ തീരുമാനിച്ചത് പാർട്ടിയ്‌ക്ക് ജീവൻ നൽകുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. ഒരാൾക്ക് ഒരു പദവിയെന്ന നിർദേശം കഴിവതും നടപ്പാക്കണമെന്നാണ് സതീശൻ താത്പര്യപ്പെടുന്നത്. എന്നാൽ പ്രസിഡന്‍റ് അടക്കമുള്ള ഭാരവാഹികൾ ജനപ്രതിനിധികളായതിനാൽ അങ്ങനെയുള്ളവരെ ഭാരവാഹിയാക്കില്ലെന്ന് കടുംപിടിത്തം വേണ്ടെന്ന് സതീശൻ തന്നെ രാഷ്‌ട്രീയകാര്യസമിതിയിൽ നേതാക്കളെ അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |