കണ്ണൂർ: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്‌നേഹികൾ. 'ഓർമയിൽ" എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പരാതി. സിനിമയിൽ അവസരം നൽകാമെന്ന വാഗ്ദാനവുമായി പേരാവൂരിൽ താമസിക്കുന്ന മനോജ് താഴെപുഴയിൽ, ഉരുവച്ചാലിലെ ചോതി രാജേഷ്, കോളയാട്ടെ മോദി രാജേഷ് എന്നിവർ ഞങ്ങളെ പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നും സിനിമയുടെ മറവിൽ ഇവർ പല തെറ്റായ പ്രവർത്തനങ്ങളും നടത്തുന്നതായും പരാതിക്കാർ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പേരാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീഷ്മ കലാസാംസ്‌കാരിക വേദി എന്ന സംഘടനയുടെ ഭാരവാഹികളാെണെന്നാണ് ഇവർ പറഞ്ഞത്. സിനിമാരംഗത്ത് പല പ്രമുഖരുമായും ബന്ധമുണ്ടെന്നും അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ ഇവർ, ഫോട്ടോകളും പത്രവാർത്തകളും കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു.
ആദ്യം വടകരയിലും പിന്നീട് പേരാവൂർ, പെരളശ്ശേരി, ഇരിട്ടി, വേങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടത്തിയിരുന്നു. നടൻ ബോബൻ ആലുമൂടൻ ഉൾപ്പെടെയുള്ള പല ആർടിസ്റ്റുകളെയും കൊണ്ടുവന്നിരുന്നു. ബോബൻ ആലമൂടന്റെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഒമ്പതോളം പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ഇവർ പണം കൈപ്പറ്റിയിട്ടുണ്ട്.
പക്ഷെ സിനിമക്ക് കൃത്യമായ കഥയോ തിരക്കഥയോ മേക്കപ്പോ ഗാനങ്ങളോ ഒന്നും തന്നെയില്ലെന്ന് മനസ്സിലാക്കി ചോദ്യം ചെയ്തപ്പോൾ എല്ലാം ശരിയാക്കമെന്ന് പറഞ്ഞ് മാറ്റിനിർത്തുകയായിരുന്നു.
അഭിനയിപ്പിക്കുന്നതിനായി പലരിൽ നിന്നും 25,000 മുതൽ തുക കൈപ്പറ്റിയിട്ടുണ്ട്. തുക തിരിച്ചു ചോദിച്ചുവെങ്കിലും ഒഴിവുകഴിവ് പറയുകയും ഇനിയും പണം തന്നാൽ മാത്രമെ പടം റിലീസാക്കാൻ കഴിയുകയുള്ളുമെന്നാണ് പറയുന്നതെന്ന് ഇവർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ രജനി എം വേങ്ങാട്, ഇ. വിനയകുമാർ, ശ്രീഷ്മ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |