കൊച്ചി: പട്ടയഭൂമിയിലെ മരംമുറി കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരിന്‍റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി നടപടി. കേസില്‍ സി ബി ഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു. ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കൽ വിവാദത്തിന്‍റെ വസ്‌തുതകൾ അന്വേഷിക്കുന്നതിനായി നിഷ്‌പക്ഷരായ മൂന്നംഗ വിദഗ്ദ്ധ സമിതിയെ യു ഡി എഫ് നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. പ്രൊഫ ഇ. കുഞ്ഞികൃഷ്‌ണൻ, അഡ്വ സുശീല ഭട്ട്, റിട്ടയേഡ് ഐ എഫ് എസ് ഉദ്യോഗസ്ഥൻ ഒ ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. യു ഡി എഫിലെ എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ യു ഡി എഫ് ചർച്ച ചെയ്യുമെന്ന് വി ഡി സതീശൻ പ്രസ്‌താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |