കൊച്ചി:മാവേലിക്കരയിൽ ഡോ. രാഹുൽ മാത്യുവിനെ മർദ്ദിച്ചകേസിൽ പ്രതിയായ പൊലീസുകാരൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. തനിക്ക് അമ്മയെ നഷ്ടമായെന്നും ജാമ്യം നിഷേധിച്ചാൽ ജോലിയും കൂടി നഷ്ടമാകുമെന്നാണ് കേസിൽ പ്രതിയായ പൊലീസുകാരൻ കോടതിയിൽ വാദിച്ചത്. അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തുപോയതാണെന്നും അയാൾ കോടതിൽ പറഞ്ഞു. അതേസമയം തന്നെ മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടർ രാഹുൽ മാത്യു രാജിവച്ചു.
പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നായിരുന്നു ഡോക്ടർക്കുവേണ്ടി ഡോക്ടർമാരുടെ സംഘടനനായ കെ ജി എം ഒ ചുമതലപ്പെടുത്തിയ അഭിഭാഷകന്റെ വാദം. ഡോക്ടർ രാഹുൽ ക്രൂരമർദ്ദനത്തിനാണ് ഇരയായതെന്നും കേസെടുത്ത് ഏറെനാൾ കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നും പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത് നീതിനിഷേധമാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതേത്തുടർന്നാണ് വിധി പറയുന്നത് കോടതി മാറ്റിവയ്ക്കുകയായിരുന്നു. മുൻകൂർ ജാമ്യഹർജി നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിയുടെ അറസ്റ്റ് പൊലീസ് മനപൂർവം വൈകിപ്പിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.
പൊലീസ് നടപടിക്കെതിരെ ഒ പി ബഹിഷ്‌കരണമടക്കമുളള പ്രതിഷേധ മാർഗങ്ങളുമായി മുന്നോട്ടുപോവുകയാണ് ഡോക്ടർമാരുടെ സംഘടന.ഇക്കഴിഞ്ഞ മേയ് 14ന് സിവിൽ പൊലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. കൊവിഡ് ബാധിത ആയിരുന്നു അഭിലാഷിന്‍റെ അമ്മയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ നൽകുന്നതിൽ വീഴ്‌ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്‌ടറെ മർദ്ദിച്ചത്.ജൂൺ ഏഴിന് അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു എന്നാൽ കൊവിഡ് ബാധിതൻ ആയതിനാൽ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |