കോട്ടയം: മീനച്ചിലാറിന്റെ തീരത്തെ മരങ്ങൾ വെട്ടിയതിനെക്കുറിച്ച് അന്വേഷിക്കാൻ ഗ്രീൻ ട്രൈബൂണലിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ പരിശോധന പ്രഹസനമായി. ബോട്ടിൽ സഞ്ചരിച്ചാലേ മരങ്ങളും ആറ്റുവഞ്ചിയും മുള്ളങ്കാടുകളും വെട്ടിയതിന്റെ തീവ്രത മനസിലാക്കാനാവൂ. എന്നാൽ സംഘാംഗങ്ങൾ കാറിലായിരുന്നു പരിശോധന നടത്തിയത്.
ബംഗളൂരിൽനിന്നുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ പ്രതിനിധി വന്നില്ല. ബയോ ഡൈവേഴ്സിറ്റി ബോർഡ് പ്രതിനിധി, ജില്ലാ കളക്ടർ, ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, സോഷ്യൽ ഫോറസ്റ്ററി എ.സി.എഫ് എന്നിവരായിരുന്നു പരിശോധകർ. പാറമ്പുഴ, തൂക്കുപാലം, നീലിമംഗലം, ചേരിക്കൽ, പ്രദേശങ്ങൾ സംഘം സന്ദർശിച്ചു. കൂടുതൽ കൈയ്യേറ്റം നടന്ന ചുങ്കം മുതൽ കാഞ്ഞിരം വരെയുള്ള ഭാഗത്ത് പോയതേയില്ല. വെട്ടിമാറ്റിയ മരങ്ങളും ആറ്റിൽ നിന്നു വാരി കൂട്ടിയ മണ്ണും നേരത്തേ നീക്കം ചെയ്തിരുന്നു.
ആറ്റുതിരത്ത് കൈയ്യേറ്റം കൂടുതൽ ഉണ്ടായ പ്രദേശങ്ങൾ സംഘത്തെ കാണിക്കാതിരിക്കാൻ ബോധപൂർവ ശ്രമമുണ്ടായെന്നാണ് പരിസ്ഥിതി സംഘടനകളും ആരോപിച്ചു.
കരയിടിഞ്ഞതായി പരാതി
ജലസേചനവകുപ്പ് ജെ.സി.ബി ഉപയോഗിച്ച് ഇല്ലിക്കൽ ഭാഗത്ത് ആറ്റുതിരത്തുള്ള വസ്തുവിലെ ആറ്റുവഞ്ചിയും മുളങ്കാടുകളും പരുത്തിയും മറ്റും പിഴുതു മാറ്റിയതോടെ അമ്പതടിയോളം തീരം ഇടിഞ്ഞത് വീടിന് ഭീഷണിയായെന്ന് വേളൂർ പെരുന്തകരി എബ്രഹാം മാത്യു എ.ഡി.എമ്മിന് പരാതി നൽകി.
നടക്കുന്നത് വൻ അഴിമതി
മീനച്ചിലാറ്റിൽ ഭരണകക്ഷിയുടെ നേതൃത്വത്തിൽ നടക്കുന്നത് അനധികൃത മണൽ വാരലും മരം മുറിക്കലുമാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. വെള്ളപ്പൊക്കത്തിന്റെ കാരണങ്ങൾ ശാസ്ത്രീയമായി പഠിച്ച് പ്രതിവിധി കണ്ടെത്തണം. പകരം വലിയ അഴിമതിക്ക് മീനച്ചിലാറിനെ വേദിയാക്കാനുള്ള ഭരണകൂട നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. അഴിമതിക്കു കൂട്ടു നിൽക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥർ പിൻമാറുന്നില്ലെങ്കിൽ ബി.ജെ.പി ഇതിനെതിരെ രംഗത്തു വരും.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ. പ്രമീളാദേവി, സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, സംസ്ഥാന കമ്മിറ്റി അംഗം എൻ.ഹരി . ജില്ലാ ജനൽ സെക്രട്ടറി ലിജിൻലാൽ തുടങ്ങിയവർ മീനച്ചിലാർ പ്രദേശങ്ങൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |