കണ്ണൂർ: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് അഴീക്കോട്ടെ അർജുൻ ആയങ്കിയ്ക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെ സി.പി. എമ്മിന് പുതിയ തലവേദന. നേതൃത്വം നിഷേധിക്കുമ്പോഴും ഈയാളുമായി ഒളിഞ്ഞും തെളിഞ്ഞും സി.പി. എമ്മിന് ബന്ധമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. ആരോപണം ശക്തമായതോടെ സി.പി. എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനം വിളിച്ച് ക്വട്ടേഷൻ സംഘത്തെ തള്ളിപ്പറഞ്ഞു.
സി.പി.എം ഗൗരവമായി എടുത്തിരുന്നെങ്കിൽ ഈ വളർന്നു പന്തലിക്കുന്നത് തടയാമായിരുന്നു എന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. അർജുൻ ആയങ്കി ഡി.വൈ.എഫ്.ഐയുടെ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി മാത്രമായിരുന്നു. പാർട്ടി മെമ്പർഷിപ്പ് ലഭിച്ചിരുന്നില്ല. വിവിധ കാരണങ്ങളാൽ പാർട്ടി പ്രവർത്തനം മൂന്ന് വർഷം മുമ്പേ ഉപേക്ഷിച്ചു.എന്നാൽ സൈബർ ഇടത്തിൽ ശക്തമായ പ്രചാരണമാണ് ഈയാൾ നടത്തിവന്നിരുന്നത്. സംസ്ഥാനത്തെ സകല പാർട്ടിക്കാരും പിന്തുടരുന്ന അർജുൻ ക്വട്ടേഷൻ സംഘത്തിലെ കണ്ണിയാണെന്ന് അറിഞ്ഞത് പലരിലും ഞെട്ടലുണ്ടാക്കുന്നുണ്ട്.
പാർട്ടി മെമ്പർഷിപ്പില്ല, അനുഭാവി മാത്രം
അർജുൻ ആയങ്കിയെന്ന 'പാർട്ടി സൈബർ പോരാളി'ക്ക് സി.പി.എം പാർട്ടിയുടെ മെമ്പർഷിപ്പില്ല. ഫേസ്ബുക്കിൽ സജീവമായതോടെ പാർട്ടിയുടെ നവമീഡിയ കൂട്ടായ്മയിൽ അർജുനും എത്തുകയായിരുന്നു. പിന്നീട് പാർട്ടി എതിരാളികൾക്കെതിരേയും സൈബർ ഇടത്തിലെ ഇടതു പ്രചാരകനായും മാറുകയായിരുന്നു. ഇതു പിന്നീട് വലിയ ബന്ധങ്ങളാണ് സമ്മാനിച്ചത്. ചെറുതും വലുതുമായി നേതാക്കളുമൊന്നിച്ച് ഫോട്ടോയെടുത്തും ബന്ധങ്ങൾ സ്ഥാപിച്ചും സാധാരണ പാർട്ടി പ്രവർത്തകരെക്കാൾ വലിയ നേതാവായി മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |