കൊച്ചി:നയതന്ത്ര സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡിഷ്യൽ കമ്മിഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം ഇല്ലെന്നും ആ വിജ്ഞാപനം റദ്ദാക്കണമെന്നും കാട്ടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ ഹർജി നൽകി. കൊച്ചി സോണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്‌ടറാണ് ഹർജി സമർപ്പിച്ചത്.
കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമാറുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജസ്റ്റിസ് വി.കെ. മോഹനനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചത്. മേയ് ഏഴിലെ ഈ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം. കമ്മിഷന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്ന് ഇടക്കാല ആവശ്യവും ഉണ്ട്.
തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗെന്ന മറവിൽ സ്വർണം കടത്തിയെന്നു കണ്ടെത്തി 2020 ജൂലായിലാണ് കസ്റ്റംസ് കേസെടുത്തത്. പിന്നീടാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം ഇ.ഡി കേസെടുത്തത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഉൾപ്പെടെ അറസ്റ്റിലായിരുന്നു.
സ്വപ്നയും സന്ദീപും ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രൈംബ്രാഞ്ചിന്റെ കേസുകൾ ഹൈക്കോടതി ഏപ്രിൽ 16 ന് റദ്ദാക്കി. ഇതിന്റെ ഇച്ഛാഭംഗവും പകയും നിമിത്തം സർക്കാരും പൊതുഭരണ വകുപ്പുമാണ് ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചതെന്ന് ഹർജിയിൽ പറയുന്നു. ഇതിന് നിർദ്ദേശം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ ഹർജിയിൽ എതിർകക്ഷിയാക്കിയിട്ടുമുണ്ട്. കേന്ദ്രസർക്കാരിന്റെ പരിധിയിലുള്ള വിഷയത്തിൽ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചതു ഭരണഘടനാ തത്വത്തിനും ഫെഡറലിസത്തിനും എതിരാണ്. കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം ഇ.ഡി നടത്തുന്ന അന്വേഷണത്തിലുള്ള ഇടപെടലാണിതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |