മാള: കൊമ്പും മുഖവും നോക്കി നൂറിലധികം നാട്ടാനകളുടെ പേര് പറയാൻ അഞ്ചര വയസുകാരൻ ആര്യന് ഒട്ടും ആലോചിക്കേണ്ട. നേരിട്ട് കാണണമെന്നുമില്ല, വീഡിയോയോ ചിത്രമോ കണ്ടാലും മതി. മാളയ്ക്കടുത്തുള്ള കാവനാട് അരങ്ങത്ത് സുജിത്ത് കുമാറിന്റെയും സുമിഷയുടെയും ഏക മകൻ യു.കെ.ജി.ക്കാരൻ ആര്യൻ നേരിട്ട് കണ്ടിട്ടുള്ളത് രണ്ടേ രണ്ട് ആനകളെ.
യൂട്യൂബിൽ കണ്ടാണ് ആനകളെ കുറിച്ച് പഠിച്ചത്. ഇപ്പോൾ ആനകളുടെ മുഖം പൂർണമായും കാണണമെന്നില്ല, കൊമ്പ് കണ്ടാലും മതി. മോഹമുണ്ടെങ്കിലും ഇന്നുവരെ ഒരു ആനയെ പോലും തൊട്ടിട്ടില്ല. വടമ പാമ്പും മേയ്ക്കാട്ട് മനയിലെ ശാരംഗപാണി, അന്നമനട ഉമാ മഹേശ്വരൻ എന്നിവരെ മാത്രമാണ് ഇടയ്ക്കിടെ കാണാറ്. കൊമ്പിൽ തൊടാനുള്ള മോഹം ഇപ്പോഴും അകലെ. നേരെ നിൽക്കുന്ന കൊമ്പും 18 നഖവും നല്ല കറുപ്പ് നിറവുമുള്ള ആനകളെയാണ് പ്രിയം. കളിപ്പാട്ടങ്ങളിലും ഇഷ്ടം ആനകളെ തന്നെ. ഊട്ടോളി രാമനെയാണ് ഏറ്റവും ഇഷ്ടം.
പാമ്പാടി രാജൻ, ഗുരുവായൂർ ജൂനിയർ വിഷ്ണു, ഗുരുവായൂർ നന്ദൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കർ, മംഗലാംകുന്ന് അയ്യപ്പൻ, നന്ദിലത്ത് ഗോപാലകൃഷ്ണൻ, നന്ദിലത്ത് ഗോപീ കണ്ണൻ അങ്ങനെ തുടങ്ങി ഇഷ്ടക്കാരനായ നൂറിലധികം ആനകളുടെ പേരും ലക്ഷണങ്ങളും ഹൃദിസ്ഥം. ഡോ. രാജു ഡേവിസ് സ്‌കൂളിൽ യു.കെ.ജി വിദ്യാർത്ഥിയായ ആര്യന്റെ അച്ഛൻ സുജിത്ത് കുമാറും അമ്മ സുമിഷയും വിദേശത്താണ്. സുജിത്ത് കുമാർ ഫയർ ആൻഡ് സേഫ്റ്റി ഓഫീസറും സുമിഷ നഴ്‌സുമാണ്.
'പൂരവും ആനകളേയും ഒരുമിച്ച് കാണണം. ആനയുടെ പുറത്തു കയറണം. കൊമ്പിൽ തൊടണം. ഇഷ്ടപ്പെട്ട ആനകളുള്ള വീട്ടിൽ താമസിക്കണം. വലുതാകുമ്പോൾ ഒരു ആനയെയെങ്കിലും സ്വന്തമാക്കണം.
ആര്യൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |