കോന്നി : ആനത്താവളത്തിൽ ഏഴ് മാസത്തിനിടെ മൂന്ന് ആനകൾ ചരിഞ്ഞ സംഭവത്തിൽ വിദഗ്ദ്ധസംഘം അന്വേഷണം തുടങ്ങി. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ കോട്ടൂർ, കോടനാട് ആനക്കളരികളിലെ ഡോക്ടർമാരും ആനചികിത്സാ വിദഗ്ദ്ധരും ഉൾപ്പെട്ട സംഘമാണ് വനംവകുപ്പിന് പുറമെ സമാന്തര അന്വേഷണം നടത്തുന്നത്. ആവശ്യമെങ്കിൽ തമിഴ്‌നാട് മുതുമല ആനവളർത്തൽ സങ്കേതത്തിലെ വിദഗ്ദ്ധരുടെ സഹായവും തേടും. കോന്നി ആനത്താവളത്തിലെ താപ്പാന മണിയൻ, കുട്ടിയാനകളായ പിഞ്ചു, മണികണ്ഠൻ എന്നിവയാണ് മാസങ്ങളുടെ വ്യത്യാസത്തിൽ ചരിഞ്ഞത്. 75 വയസുള്ള മണിയന് എരണ്ടക്കെട്ടും നാലുവയസുകാരൻ പിഞ്ചുവിന് ഹെർപ്പിസ് രോഗവുമായിരുന്നു. കഴിഞ്ഞ മാസം ചരിഞ്ഞ ആറുമാസം പ്രായമുള്ള മണികണ്ഠന് ഉദരസംബന്ധമായ അസുഖമായിരുന്നെന്നാണ് ആനത്താവളം അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുമില്ല. വഴിക്കടവ് വനപാലകർ മണികണ്ഠനെ രണ്ട് മാസം പരിചരിച്ചെങ്കിലും കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. കോന്നിയിൽ എത്തിച്ച് ഒരു മാസമായപ്പോൾ ചരിയുകയായിരുന്നു. ചികിത്സാ പിഴവും അശാസ്ത്രീയ പരിചരണവുമാണ് മൂന്ന് ആനകളും ചരിയാൻ കാരണമെന്ന് ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താൻ വനം വകുപ്പ് തീരുമാനിച്ചത്.
ആനത്താവളത്തിൽ ഇനിയും ശേഷിക്കുന്ന് അഞ്ച് ആനകൾ മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |