യൂറോകപ്പ് ഗ്രൂപ്പ് എഫിലെ അവസാന രണ്ടുമത്സരങ്ങളും സമനിലയിൽ
പോർച്ചുഗൽ ഫ്രാൻസിനെയും ജർമ്മനി ഹംഗറിയെയും തളച്ചത് 2-2ന്
പോർച്ചുഗലും ജർമ്മനിയും ഫ്രാൻസും പ്രീ ക്വാർട്ടറിൽ, പുറത്തായത് ഹംഗറി
മ്യൂണിക്ക്/ ബുഡാപെസ്റ്റ്: യൂറോ കപ്പിലെ മരണഗ്രൂപ്പായി വിലയിരുത്തപ്പെട്ട ഗ്രൂപ്പ് എഫിലെ അവസാന രണ്ടുമത്സരങ്ങളും സമനിലയിൽ പിരിഞ്ഞതോടെ വമ്പൻ ടീമുകളുടെ ആരാധകർക്കും സമനില തെറ്റിയില്ല. ബുഡാപെസ്റ്റിൽ നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലും ലോക ചാമ്പ്യന്മാരായ ഫ്രാൻസും സമനിലയിൽ പിരിഞ്ഞത് 2-2നാണ്. മ്യൂണിക്കിൽ ജർമ്മനി ഹംഗറിയെ തളച്ചതും ഇതേ സ്കോറിന്. എന്നാൽ ഗ്രൂപ്പിൽ നിന്ന് ആരൊക്കെ പ്രീക്വാർട്ടറിലേക്ക് കടക്കുമെന്ന കണക്കുകൂട്ടൽ മാറിയും മറിഞ്ഞുമിരുന്നത് കളികൾ തീരുംവരെ ആരാധകരുടെ സമ്മർദ്ദം കൂട്ടി.
തുടക്കത്തിൽ പോർച്ചുഗലും ഹംഗറിയും ലീഡെടുത്തതോടെ ചങ്കിടിപ്പറിയത് ജർമ്മനിയുടെ ആരാധകർക്കായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫ്രാൻസ് ലീഡെടുത്തതോടെ പോർച്ചുഗലിന് ടെൻഷനായി. ഒന്നാം സ്ഥാനത്തുനിന്ന് അവർ നാലാമതാകുമോയെന്ന് സംശയമായി. പക്ഷേ പോർച്ചുഗൽ തിരിച്ചടിച്ചു. അപ്പുറത്ത് ജർമ്മനിയെ വീണ്ടും ഹംഗറി മറികടക്കുകയും ജർമ്മനി സമനില പിടിക്കുകയും ചെയ്ത് ആവേശം ഉച്ചകോടിയിലെത്തിയിരുന്നു.
ഒടുവിൽ സമനിലകളിൽ കളി അവസാനിക്കുമ്പോൾ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചുപോയിന്റുമായി ഫ്രാൻസ് ഒന്നാമത്.നാലുവീതം പോയിന്റുമായി ജർമ്മനി രണ്ടാമതും പോർച്ചുഗൽ മൂന്നാമതും. ഹംഗറി മൂന്നുപോയിന്റുമായി നാലാമത്. ഗ്രൂപ്പിൽ ഒന്നിലേറെ വിജയങ്ങൾ നേടാൻ ആർക്കും കഴിഞ്ഞില്ല.
പൊടിപാറിയ ഫ്രഞ്ച് -പറങ്കിപ്പോര്
കഴിഞ്ഞ കളിയിൽ ജർമ്മനിയോട് 2-4ന് തോറ്റതിന്റെ സമ്മർദ്ദത്തിലായിരുന്ന പോർച്ചുഗലിനെ ഒറ്റയ്ക്ക് തോളിലേറ്റിയാണ് ക്രിസ്റ്റ്യാനോ പ്രീക്വാർട്ടറിലേക്ക് കടത്തിവിട്ടത്. പെനാൽറ്റിയിലൂടെയാണ് ക്രിസ്റ്റ്യാനോ രണ്ടുഗോളുകളും നേടിയത്. ഫ്രാൻസിന്റെ രണ്ടുഗോളുകളും നേടിയത് കരിം ബെൻസേമയായിരുന്നു. ഇതിലൊന്നും സ്പോട്ട് കിക്കിൽ നിന്നായിരുന്നു. ഇരട്ടഗോളുകളോടെ ക്രിസ്റ്റ്യാനോ അന്താരാഷ്ട്ര മത്സര്ളിൽ നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കാഡിന് ഒപ്പമെത്തുകയും ചെയ്തു.
ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോയുടെ ആദ്യ പെനാൽറ്റിയിലൂടെ മുന്നിലെത്തിയ പോർച്ചുഗലിനെ ഫസ്റ്റ് ഹാഫിന്റെ ഇൻജുറി ടൈമിൽ ബെൻസേമ മറുപെനാൽറ്റിയിലൂടെ സമനിലയിലാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ പോഗ്ബയുടെ പാസിൽ നിന്ന് ബെൻസേമ രണ്ടാം ഗോളും നേടി. എന്നാൽ വൈകാതെ രണ്ടാമതും പെനാൽറ്റി വാങ്ങിയെടുത്ത് ക്രിസ്റ്റ്യാനോ പറങ്കികളെ കരകയറ്റി. അവസാന സമയത്ത് ഞൊടിയിടയിലെ ഇരട്ട സേവുകളുമായി പോഗ്ബയുടെ പരിശ്രമം തടുത്ത് പോർച്ചുഗൽ ഗോളി റൂയി പട്രീഷ്യോയും ടീമിന്റെ പ്രീക്വാർട്ടർ പ്രവേശനത്തിൽ നിർണായക പങ്കുവഹിച്ചു.
ഗോളുകൾ ഇങ്ങനെ
1-0
31-ാം മിനിട്ട്
ക്രിസ്റ്റ്യാനോ
ഡാനിലോ പെരേരയെ ഫ്രഞ്ച് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ് ഫൗൾ ചെയ്തതിന് റഫറി വിധിച്ച പെനാൽറ്റി ലോറിസിന് ഒരു സാധ്യതയും നൽകാതെ ക്രിസ്റ്റ്യാനോ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് അടിച്ചുകയറ്റി.
1-1
45+1
ബെൻസേമ
ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കിലിയൻ എംബാപ്പെയെ സെമെയ്ഡോ പോർച്ചുഗൽ ബോക്‌സിനുള്ളിൽ ഫൗൾചെയ്തതിന് ലഭിച്ച പെനാൽറ്റി കരിം ബെൻസേമയാണ് അനായാസം വലയിലെത്തിച്ചു.
1-2
48-ാം മിനിട്ട്
ബെൻസേമ
പോഗ്ബയുടെ അതിമനോഹരമായ പാസ് സ്വീകരിച്ച് ബോക്‌സിനകത്തേക്ക് കയറിയ ബെൻസേമ പാട്രീഷ്യോയ്ക്ക് അവസരം നൽകാതെ വലതുവശത്തുനിന്നും എടുത്ത ഷോട്ട് ഇടത്തേ പോസ്റ്റിലിടിച്ച് വലയിൽ കയറി.
2-2
60-ാം മിനിട്ട്
ക്രിസ്റ്റ്യാനോ
ബോക്‌സിനകത്തുവെച്ച് ഫ്രഞ്ച് പ്രതിരോധതാരം കൗണ്ടെയുടെ കൈയിൽ പന്ത് തട്ടിയതിന് ലഭിച്ച കിക്കെടുത്ത ക്രിസ്റ്റ്യാനോ ഗോളിക്ക് എത്തിപ്പിടിക്കാനാവാത്ത ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വലകുലുക്കി.
കടന്നുകൂടി ജർമ്മനി
താരതമ്യേന ദുർബലരായ ഹംഗറിയോട് സമനില നേടി കരുത്തരായ ജർമ്മനി യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് കടന്നുകൂടുകയായിരുന്നു. പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടാണ് ജർമ്മനിയുടെ എതിരാളികൾ.
ഹംഗറിയ്ക്കായി ആദം സലായിയും ആന്ദ്രാസ് ഷാഫറും സ്കോർ ചെയ്തപ്പോൾ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയ്ക്ക് വേണ്ടി കൈ ഹാവെർട്‌സും ലിയോൺ ഗോരെസ്‌കയും വലകുലുക്കി. മരണ ഗ്രൂപ്പിൽ രണ്ട് സമനിലകൾ നേടി തലയുയർത്തിത്തന്നെയാണ് ഹംഗറി മടങ്ങിയത്.
ഗോളുകൾ ഇങ്ങനെ
0-1
11-ാം മിനിട്ട്
ആദം സലായി
തകർപ്പൻ ഡൈവിലൂടെ ബോക്സിലേക്ക് വന്ന പന്ത് തലകൊണ്ട് വലയിലേക്ക് ചെത്തിയിടുകയായിരുന്നു സലായ്. ഈ ഗോളിന്റെ മികവിൽ ആദ്യ പകുതിയിൽ ഹംഗറി ലീഡുചെയ്തു.
1-1
66-ാം മിനിട്ട്
കേയ് ഹാവെട്‌സ്
രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ജർമ്മനിക്കായി മാറ്റ് ഹമ്മൽസിന്റെ പാസിൽ നിന്ന് കേയ് ഹാവെട്‌സ് സമനില കണ്ടെത്തി.
1-2
68-ാം മിനിട്ട്
ആന്ദ്രാസ് ഷാഫർ
എന്നാൽ ജർമ്മനിയുടെ ആശ്വാസത്തിന് വെറും രണ്ട് മിനിട്ട് മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. സലായ്‌യുടെ ക്രോസിൽ നിന്ന് ഗോൾനേടി ഷാഫർ വീണ്ടും ഹംഗറിയ്ക്ക് ലീഡ് സമ്മാനിച്ചു.
2-2
84-ാം മിനിട്ട്
ഗോരെസ്‌ക
കളിയുടെ അവസാന സമയം പകരക്കാരനായി വന്ന ലിയോൺ ഗോരെസ്‌കയിലൂടെ ജർമ്മനി വീണ്ടും സമനില നേടി. ഈ ഗോൾ പിറന്നില്ലായിരുന്നുവെങ്കിൽ ജർമ്മനി പ്രീ ക്വാർട്ടർ കാണാതെ പുറത്തായേനേ. ഈ ഗോൾ വീണതോടെയാണ് നാലാം സ്ഥാനത്തുനിന്നും ജർമനി രണ്ടാം സ്ഥാനത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |