കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിനെ കടലിലിറക്കുന്നതിന് മുന്നോടിയായി സുപ്രധാന ചർച്ചകൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് കൊച്ചിയിൽ നടക്കും. കപ്പലിൽ ആയുധങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ യോഗം വിലയിരുത്തും.
കൊച്ചി കപ്പൽശാലയിലാണ് ഐ.എൻ.എസ് വിക്രാന്ത് നിർമ്മിക്കുന്നത്. പ്രധാന നിർമാണങ്ങൾ പൂർത്തിയായ വിക്രാന്ത് കപ്പൽശാലയുടെ ഡോക്കിൽ നിന്ന് കായലിലിറക്കി പരീക്ഷണയോട്ടം നടത്തിയിരുന്നു. തുറമുഖ ട്രസ്റ്റിന്റെ ജെട്ടിയിലാണ് കപ്പൽ ഇപ്പോഴുള്ളത്.
കർണാടകത്തിലെ കാർവാറിലെ നാവികകേന്ദ്രം സന്ദർശിച്ചശേഷം ഇന്നലെ രാത്രി കൊച്ചി നാവികത്താവളത്തിൽ മന്ത്രി രാജ്‌നാഥ് സിംഗ് എത്തി. നാവികത്താവളത്തിൽ താമസിച്ച അദ്ദേഹം ഇന്നു രാവിലെ ഏഴരയോടെ കപ്പൽ സന്ദർശിക്കും. നാവികസേനയുടെയും കപ്പൽശാലയുടെയും ഉന്നതർ അദ്ദേഹത്തെ അനുഗമിക്കും. നാവികത്താവളത്തിൽ തിരിച്ചെത്തുന്ന അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ഇതുവരെ പൂർത്തിയായ നിർമാണം, ബാക്കിയുള്ള പണികൾ എന്നിവയാണ് പ്രധാനമായും വിലിയിരുത്തുക. പുറംകടലിലിറക്കി പരീക്ഷണയോട്ടം നടത്തുകയാണ് അടുത്ത നടപടി. ഇതു സംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |