പത്തു ദിവസത്തിനകം ഫോർമുല നൽകണം
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലായ് 31നുള്ളിൽ പ്രസിദ്ധീകരിക്കാൻ സംസ്ഥാന പരീക്ഷാ ബോർഡുകളോട് നിർദ്ദേശിച്ച് സുപ്രീംകോടതി. വിദ്യാർത്ഥികളുടെ മൂല്യനിർണയത്തിനായി ഓരോ സംസ്ഥാനവും തങ്ങളുടെ ഫോർമുലകൾ തയ്യാറാക്കി പത്ത് ദിവസത്തിനകം സമർപ്പിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും ഏകീകൃത ഫോർമുല തയ്യാറാക്കുക സാദ്ധ്യമല്ലെന്നും ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
കഴിഞ്ഞ ആഴ്ച സി.ബി.എസ്.ഇയും സി.ഐ.എസ്.സി.ഇയും മൂല്യനിർണയം നടത്തുന്നതിന് സമർപ്പിച്ച ഫോർമുലയ്ക്ക് സമാനമായ തരത്തിൽ കുട്ടികളുടെ നിലവാരം നിർണയിക്കുന്ന ഫോർമുല രൂപീകരിച്ച് ജൂലായ് 31നകം ഫലം പ്രസിദ്ധീകരിക്കണം. പന്ത്രണ്ടാം ക്ലാസ് സ്റ്റേറ്റ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
പരീക്ഷയുമായി മുന്നോട്ടു പോകാനുള്ള ആന്ധ്രപ്രദേശിന്റെ നീക്കത്തിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും ഉൾപ്പെടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയില്ലേ, പിന്നെന്തുകൊണ്ട് ആന്ധ്രപ്രദേശ് ബോർഡിന് മാത്രം ഇത് സാദ്ധ്യമല്ലെന്ന് കോടതി ചോദിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു ഹാളിൽ പതിനഞ്ച് വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കൂ എന്ന് ആന്ധ്രപ്രദേശ് വ്യക്തമാക്കി. അങ്ങനെയെങ്കിൽ 35,000 ഹാളുകൾ തയ്യാറാക്കേണ്ടിവരും. ഇത്രയധികം സൗകര്യം സംസ്ഥാനത്തുണ്ടോയെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |